KeralaNews

സാമ്പത്തിക തട്ടിപ്പ് കേസ്; ജി ആൻഡ് ജി ഫിനാൻസിയേഴ്സ് ഉടമകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന പത്തനംതിട്ട ജി ആൻഡ് ജി ഫിനാൻസിയേഴ്സ് ഉടമകൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തെള്ളിയൂർ അസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫിനാൻസിയേഴ്സ് ഉടമകളായ ഗോപാലകൃഷ്ണൻ നായർ, സിന്ധു വി നായർ, ഗോവിന്ദ് ജി നായർ, ലക്ഷ്മി എന്നിവർക്കെതിരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഉടമകൾക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 124 കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്. 100 കോടിയിലേറെ രൂപ നിക്ഷേപകർക്ക് തിരികെ കിട്ടാനുണ്ടെന്നാണ് പ്രാഥമികമായ വിവരം.

അമിത പലിശ വാഗ്ദാനം ചെയ്താണ് ഉടമകൾ നിക്ഷേപം സ്വീകരിച്ചിരുന്നത്. ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ടു കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്തിരുന്നു. 10 ലക്ഷം മുതൽ ഒരു കോടിയിലധികം രൂപവരെ നിക്ഷേപിച്ചവരുണ്ട്. നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പൊലീസിൽ പരാതിപ്പെട്ടത്.

മാസം തോറും നിക്ഷേപത്തിന്റെ ഒരു ശതമാനം വെച്ച് മടക്കിത്തരാമെന്ന് ഉടമകൾ നിക്ഷേപകരെ അറിയിച്ചിരുന്നു. പിന്നീടാണ് ഉടമകൾ മുങ്ങിയത്. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് പുറമേ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബഡ്സ് ആക്ട് കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി 48 ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button