തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്.
ഇതിനുപുറമെ, സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതും അന്താരാഷ്ട്ര ചലിച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കുന്നതിനും ആന്റി പൈറസ് സെൽ രൂപീകരിക്കൽ, ദേശീയ-അന്തർദേശീയ അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയും സിനിമ മേഖലയുടെ സമഗ്ര വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ തനത് കലാസാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് ഒരു കൾച്ചറൽ പാർക്ക് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവിടെ കഥകളി, കൂത്ത്, തെയ്യം, തുള്ളൽ, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗംകളി, ഐനിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.
എം.ടി.സ്മാരക കൾച്ചറൽ പാർക്കിൽ ലൈബ്രററി, തിയേറ്റർ, ആർട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, സാഹിത്യ ഭാഷ മ്യൂസിയം, ഏഴുത്തുകാരുടേയും മറ്റ് പ്രതിഭകളുടെയും ശബ്ദമ്യൂസിയം, കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഇടങ്ങൾ, വിശ്രമ വേളകൾ കുടുംബമായി ചെലവഴിക്കുന്നതിനുള്ള പ്രത്യേക ഇടങ്ങൾ, ഫുഡ്‌കോർട്ടുകൾ, പുസ്തകശാലകൾ എന്നിവ ഇതിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 50 കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ഇവയ്ക്ക് പുറമെ, ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയ്ക്കായി നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയം സ്ഥാപിക്കുന്നതിന് സഹായ ധനമായി ഒരു കോടി രൂപ നൽകുമെന്നും, ഏതാനും ദിവസങ്ങൾക്ക് മുമ്പ് അന്തരിച്ച നടൻ സലീം കുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായും ഒരു കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശ്ശൂരിൽ പുതിയ മ്യൂസിക് അക്കാദമിയും ആരംഭിക്കുന്നുണ്ട്. ഇതിനായി അഞ്ച് കോടി രൂപയും വകയിരുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റ് പ്രഖ്യാപനത്തിൽ ഉറപ്പ് നൽകുന്നു.

