30 C
Kottayam
Thursday, May 2, 2024

ചലച്ചിത്ര, പരസ്യകലാ സംവിധായകൻ കിത്തോ അന്തരിച്ചു

Must read

കൊച്ചി ∙ ചലച്ചിത്ര പരസ്യകലാ സംവിധായകൻ കിത്തോ(82) അന്തരിച്ചു. മുപ്പതിലേറെ ചലച്ചിത്രങ്ങൾക്കു കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. പരസ്യകലാ പ്രവർത്തനങ്ങൾക്കൊപ്പം സിനിമ നിർമിക്കുകയും സിനിമയ്ക്കു കഥയെഴുതുകയും ചെയ്തിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൃക്കസംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടു ദിവസമായി ആരോഗ്യനില മോശമായി തുടരുകയായിരുന്നു. സംസ്കാരം പിന്നീട്. ലില്ലിയാണ് ഭാര്യ. ‘കിത്തോസ് ആർട്’ എന്ന സ്ഥാപനവുമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇളയ മകൻ കമൽ കിത്തോ കലാരംഗത്ത് സജീവമാണ്. മൂത്ത മകൻ അനിൽ ദുബായിൽ ജോലി ചെയ്യുന്നു.

കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോ ജനിച്ചത്. കുട്ടിക്കാലത്തു തന്നെ ചിത്രരചനയിലും ശിൽപനിർമാണത്തിലും സ്വയം പരിശീലനം നേടി. സ്കൂൾ കാലത്തു തന്നെ പ്രിന്റിങ്ങിനുള്ള ചിത്രങ്ങൾ വരച്ച് നൽകി വരുമാനം കണ്ടെത്തി. മഹാരാജാസ് കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ മികച്ച ആർട്ടിസ്റ്റിനുള്ള ഗോൾഡ് മെഡൽ കോന്നോത്ത് ഗോവിന്ദമേനോൻ പുരസ്കാരം കരസ്ഥമാക്കി.

പ്രഫഷനൽ ആർട്ടിസ്റ്റാവുക എന്ന ലക്ഷ്യത്തോടെ പ്രീഡിഗ്രി പഠനം ഉപേക്ഷിച്ച കിത്തോ ബന്ധുവും പോർട്രൈറ്റ് ആർട്ടിസ്റ്റുമായ സേവ്യർ അത്തിപ്പറമ്പന്റെ സഹായത്തോടെ കൊച്ചിൻ ആർട്സിൽ പഠിക്കുവാൻ തുടങ്ങി. ഏകദേശം നാലു വർഷക്കാലത്തെ കലാപരിചയം നേടിയ ശേഷം കൊച്ചിയിൽ എംജി റോഡിൽ ‘ഇല്ലസ്ട്രേഷൻ ആൻഡ് ഗ്രാഫിക്സ്’ എന്ന സ്ഥാപനമാരംഭിച്ചു. സുഹൃത്തും തിരക്കഥാകൃത്തുമായ കലൂർ ഡെന്നിസ് ‘ചിത്രകൗമുദി’ എന്ന സിനിമാ മാസികയിൽ എഴുതിയിരുന്ന നീണ്ട കഥകൾക്ക് ചിത്രം വരച്ച് കൊടുത്തതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ഇതോടെ കിത്തോയുടെ വരകൾ മറ്റു പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും വന്നു തുടങ്ങി. സിനിമാ മാഗസിനുകളിലൂടെ സിനിമാ ബന്ധങ്ങൾ ഉരുത്തിരിഞ്ഞു. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയിൽ സജീവമായ കിത്തോയുടെ പരസ്യങ്ങൾ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെൻഡ് സെറ്ററുകളായി. കലാ സംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന കിത്തോ ഒരു ഘട്ടത്തിൽ തിരക്കേറിയ ചലച്ചിത്ര പ്രവർത്തകനായിരുന്നു. ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്’ എന്ന സിനിമയുടെ നിർമാതാവാണ്

പിന്നീട് സിനിമാ മേഖലയിൽ നിന്ന് അകന്ന കിത്തോ ആത്മീയ ജീവിതത്തിലേയ്ക്കു തിരിഞ്ഞു. ബൈബിൾ അധിഷ്ടിത പുസ്തകങ്ങൾക്കായി നിരവധി ഇല്ലസ്ട്രേഷനുകളും നിർവഹിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week