മെക്സിക്കോ സിറ്റി: ഉദ്ഘാടന മത്സരത്തിന്റെ എല്ലാവിധ ആവേശവും നാടകീയതയും നിറഞ്ഞ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെ, തെംബ സാനെ, മെക്‌സിക്കോ താരം സെസാർ മൊണ്ടെസ് എന്നിവരാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്. ലോകകപ്പ് ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കടുത്ത പരുക്കൻ അടവുകൾക്കാണ് ആദ്യ മത്സരത്തിൽ തന്നെ കാണികൾ സാക്ഷ്യം വഹിച്ചത്. തുടക്കം മുതൽ ഇരുടീമുകളും ആധിപത്യത്തിനായി പരസ്പരം പോരടിച്ചതോടെ കളി പലപ്പോഴും റഫറിയുടെ കൈകളിൽ നിന്നും കൈവിട്ടുപോകുന്ന അവസ്ഥയിലെത്തി.
മത്സരത്തിന്റെ ഒന്നാം പകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കകം ആദ്യ റെഡ് കാർഡ് പുറത്തുവന്നു. 50-ാം മിനിറ്റിൽ മെക്‌സിക്കോ താരം ബ്രയാൻ ഗുട്ടിയെരെസിനെ ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ദക്ഷിണാഫ്രിക്കൻ താരം യായ സിത്തോളെ ഫൗൾ ചെയ്ത് വീഴ്ത്തുകയായിരുന്നു. മെക്‌സിക്കോയുടെ ഉറച്ച ഒരു ഗോളവസരം നിയമവിരുദ്ധമായി തടഞ്ഞതിനാൽ റഫറിക്ക് മറ്റ് ആലോചനകൾ ഒന്നുമില്ലായിരുന്നു. സിത്തോളെയ്ക്ക് നേരെ റഫറി നേരിട്ട് റെഡ് കാർഡുയർത്തിയതോടെ ദക്ഷിണാഫ്രിക്ക പത്ത് പേരായി ചുരുങ്ങി.
ഒരു കളിക്കാരൻ പുറത്തായതോടെ കളിയിൽ കൂടുതൽ പരുക്കൻ ശൈലിയാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ഇത് മത്സരത്തിന്റെ 84-ാം മിനിറ്റിൽ അവർക്ക് വീണ്ടും കനത്ത തിരിച്ചടിയായി. മെക്സിക്കൻ താരം അൽവരാഡോയ്‌ക്കെതിരേ നടത്തിയ അപകടകരമായ ഫൗളിന് ദക്ഷിണാഫ്രിക്കയുടെ തെംബ സാനെയ്ക്കും റഫറി ചുവപ്പ് കാർഡ് നൽകി. ഇതോടെ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ദക്ഷിണാഫ്രിക്കൻ ടീം കേവലം ഒമ്പത് പേരായി ചുരുങ്ങുന്ന ദയനീയ കാഴ്ചയ്ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
തുടർന്ന് കളി ഇഞ്ചുറി ടൈമിലേക്ക് കടന്നതിനു പിന്നാലെ മെക്സിക്കൻ ക്യാമ്പിൽ നിന്നും അടുത്ത റെഡ് കാർഡ് എത്തി. ദക്ഷിണാഫ്രിക്കൻ താരം ഖുലിസോ മുദാവുവിനെതിരേ കടുത്ത പരുക്കൻ കളി പുറത്തെടുത്തതിനാണ് മെക്‌സിക്കോയുടെ പ്രതിരോധ താരം സെസാർ മൊണ്ടെസിനെ റഫറി പുറത്താക്കിയത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇരുടീമുകളിലെയും കളിക്കാർ തമ്മിൽ നേരിയ തോതിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതും മത്സരത്തിന്റെ ആവേശം അതിരുകടക്കുന്നതിന് കാരണമായി.
അതേസമയം, ഉദ്ഘാടന മത്സരത്തിലെ ഈ നാടകീയ സംഭവങ്ങൾക്കൊപ്പം ലോക ഫുട്ബോളിലെ അപൂർവ്വമായ ഒരു സുവർണ്ണ റെക്കോർഡും ആസ്റ്റക്ക സ്‌റ്റേഡിയം സ്വന്തം പേരിൽ കുറിച്ചു. ലോകകപ്പ് ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ഫുട്‌ബോൾ ലോകകപ്പുകൾക്ക് (1970, 1986, 2026) വേദിയാകുന്ന ലോകത്തിലെ ആദ്യത്തെ സ്റ്റേഡിയമെന്ന ചരിത്ര നേട്ടമാണ് ആസ്റ്റക്കയ്ക്ക് സ്വന്തമായത്. ഇതിഹാസങ്ങളുടെ പാദസ്പർശമേറ്റ ഈ പുണ്യഭൂമിയിൽ ഇത്തവണ ആരായിരിക്കും കിരീടമുയർത്തുക എന്ന ആകാംഷയിലാണ് കായികലോകം.
English Summary
The 23rd FIFA World Cup kicked off with high drama at the historic Azteca Stadium as the opening match between Mexico and South Africa witnessed a record-breaking three red cards. This is the first time in World Cup history that an opening match has seen so many ejections. South Africa’s Yaya Sithole was sent off in the 50th minute for denying a clear goal-scoring opportunity, followed by teammate Themba Sane in the 84th minute, reducing South Africa to 9 men. In injury time, Mexico’s Cesar Montes also received a red card for a harsh foul. Amidst the chaos, Azteca Stadium made history by becoming the first stadium to host three different World Cups (1970, 1986, and 2026).

