കോട്ടയത്ത് ഉറങ്ങിക്കിടന്ന മകനെ ആസിഡ് ഒഴിച്ച് കൊന്ന അച്ഛന് ജീവപര്യന്തം

കോട്ടയം : അന്തിനാട്ട് മകനെ ആസിഡ് ഒഴിച്ച് കൊന്ന അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മദ്യപാനത്തെ തുടർന്നുള്ള നിരന്തര ശല്യം മകൻ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലായിരുന്നു പിതാവിന്റെ ക്രൂരത. 2021 സെപ്റ്റംബറിലാണ് അന്തിനാട് മൂപ്പന്മല സ്വദേശിയായ 35 വയസുകാരൻ ഷിനു ഉറങ്ങിക്കിടക്കുമ്പോൾ സ്വന്തം അച്ഛൻ ഗോപാലകൃഷ്ണ ചെട്ടിയാർ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.

ഒരു മാസത്തോളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ഷിനു നവംബർ ഒന്നിന് മരിച്ചു. കേസിൽ ഒരു വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് പാലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചത്.

ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഐ പി സി  326  എ വകുപ്പു പ്രകാരം മറ്റൊരു 10 വര്‍ഷം കഠിനതടവും  പതിനായിരം രൂപ പിഴ ശിക്ഷയും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പാലാ സിഐ കെ.പി. ടോംസണായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News