ടാങ്കർ ലോറിയിൽ കാറിടിച്ചുകയറ്റി അച്ഛനും മകനും മരിച്ചു;ഭാര്യയുടെ സുഹൃത്തുക്കളാണ് മരണത്തിന് ഉത്തരവാദിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ടാങ്കർ ലോറിയിൽ കാറിടിച്ച് കയറി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും(50) പന്ത്രണ്ട് വയസുകാരനായ മകൻ ശിവദേവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആറ്റിങ്ങലിനടുത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന ടാങ്കർ ലോറിയിലേയ്ക്ക് ആൾട്ടോ കാർ ഇടിച്ച് കയറുകയായിരുന്നു. ഉടൻ തന്നെ പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തി പ്രകാശിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി സൂചനയുണ്ട്.

കൂടാതെ കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശന്റെ ഫേസ്ബുക്ക് പേജിൽ ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാൾക്ക് ചില കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി ഇതിൽ നിന്ന് സൂചന ലഭിക്കുന്നുണ്ട്. ഇതേത്തുടർന്നുണ്ടായ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രകാശന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. ഭാര്യയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ പങ്കുവയ്‌ക്കുകയും, ഇവരാണ് മരണത്തിന് ഉത്തരവാദികൾ എന്ന പോസ്റ്റും പ്രകാശൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News