ന്യൂഡൽഹി: ജൂലൈ ഏഴിന് ഡൽഹിയിൽ നിന്ന് കാണാതായ തൃപുര സ്വദേശിനിയായ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി സ്നേഹ ദേബ്‌നാഥിന്റെ കത്ത് വീട്ടിൽ നിന്നും കണ്ടെടുത്തതായി കുടുംബം. ആത്മഹത്യ സൂചന നൽകുന്ന വരികളാണ് കത്തിലുള്ളത്. ‘ജീവിതത്തിൽ തോറ്റ് പോയി. ഇനി ഈ ഭാരം താങ്ങി ജീവിക്കാനാവില്ല. സിഗ്നേച്ചർ ബ്രിഡ്‌ജിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതെന്റെ സ്വന്തം തീരുമാനമാണ്’- കത്തിൽ പറയുന്നു.
ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ആത്മറാം സനാതന്‍ ധര്‍മ കോളേജിലെ വിദ്യാര്‍ഥിനിയാണ് സ്‌നേഹ ദേബ്‌നാഥ്. ജൂലായ് ഏഴാം തീയതിയാണ് സ്‌നേഹയുമായി അവസാനം ഫോണില്‍സംസാരിച്ചതെന്നാണ് കുടുംബം പറയുന്നത്. സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ പോകുമെന്നാണ് അന്നേദിവസം രാവിലെ 5.56-ന് അമ്മയെ വിളിച്ച സ്‌നേഹ പറഞ്ഞിരുന്നത്. എന്നാല്‍, രാവിലെ 8.45-ന് ശേഷം സ്‌നേഹയുടെ ഫോണ്‍ സ്വിച്ച്ഓഫായി. ഇതിനുശേഷം യാതൊരുവിവരവും ലഭിച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞിരുന്നു.
കഴിഞ്ഞ നാലുമാസമായി സ്‌നേഹ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണമൊന്നും പിന്‍വലിച്ചിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. വിലപ്പിടിപ്പുള്ളതോ അല്ലാത്തതോ ആയ മറ്റുസാധാനങ്ങളൊന്നും പെണ്‍കുട്ടി കൊണ്ടുപോയിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
ജൂലായ് ഏഴിന് കാണാമെന്ന് പറഞ്ഞെങ്കിലും അന്നേദിവസം സ്‌നേഹ വന്നില്ലെന്നാണ് സുഹൃത്തും പറയുന്നത്. അതേസമയം, സ്‌നേഹയെ ഡല്‍ഹിയിലെ സിഗ്നേച്ചര്‍ ബ്രിഡ്ജിന് സമീപം ഇറക്കിവിട്ടതായി ഒരു ടാക്‌സി ഡ്രൈവര്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍, ഈ ഭാഗത്തുനിന്ന് മതിയായ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തത് അന്വേഷണത്തില്‍ വെല്ലുവിളിയായി. ഈ മേഖലയിലെ ഏകദേശം അറുപതോളം സിസിടിവി ക്യാമറകള്‍ തകരാറിലായിരുന്നതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കത്ത് കണ്ടെടുത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

