കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഉപതിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരി ഉന്നയിച്ച കള്ളവോട്ട് ആരോപണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഭവാനിപൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ 750 കൃത്രിമ വിരലുകള്‍ വാങ്ങിയെന്നായിരുന്നു സുവേന്ദുവിന്റെ ആരോപണം. എന്നാല്‍, സിലിക്കണ്‍ വിരലുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യണമെങ്കില്‍ സ്വന്തം വിരല്‍ മുറിച്ചുമാറ്റേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ സുവേന്ദുവിനെ ട്രോളുകയാണ്.
മമത ബാനര്‍ജി മത്സരിക്കുന്ന മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍തോതില്‍ കൃത്രിമ വിരലുകള്‍ എത്തിച്ചിട്ടുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും സുവേന്ദു അധികാരി അവകാശപ്പെട്ടിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ചില ചിത്രങ്ങളും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ഗൂഗിളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത കൃത്രിമ അവയവങ്ങളുടെ ചിത്രങ്ങളാണ് സുവേന്ദു കാണിച്ചതെന്ന് ഉടന്‍ തന്നെ വിമര്‍ശനമുയര്‍ന്നു.
ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം വെക്കുന്ന ഉപകരണമാണ് പ്രോസ്തെറ്റിക് വിരലുകള്‍. ഇവ കൈവിരലിന് മുകളില്‍ കയ്യുറ പോലെ ധരിക്കാന്‍ കഴിയില്ലെന്നും ഇത് ഉപയോഗിക്കണമെങ്കില്‍ വിരല്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകണമെന്നും ആരോഗ്യരംഗത്തുള്ളവര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി. 'ഇത് ഉപയോഗിച്ച് വോട്ട് ചെയ്യണമെങ്കില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സ്വന്തം വിരല്‍ മുറിച്ചു മാറ്റേണ്ടി വരും' എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പരിഹാസം.
അതേസമയം, ആരോപണം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. തോല്‍വി ഭയന്നാണ് സുവേന്ദു ഇത്തരം അപ്രായോഗികമായ കാര്യങ്ങള്‍ പറയുന്നതെന്ന് ടിഎംസി നേതൃത്വം പരിഹസിച്ചു. മമതയുടെ മണ്ഡലമായ ഭവാനിപൂരിലെ തിരഞ്ഞെടുപ്പ് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതിനിടെയാണ് പുതിയ വിവാദം കൊഴുക്കുന്നത്.

