ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ്: ഏരൂർ സ്വദേശിയായ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി:ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി പ്രതിയായ വ്യാജ ലഹരി കേസിൽ കൊച്ചി ഏരൂർ സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എക്സൈസ് ക്രൈംബ്രാഞ്ച് പ്രതിചേർത്ത എൻ.എം.നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. ഷീല സണ്ണിയെ കേസിൽപ്പെടുത്തിയ ഫോൺകോളിന്‍റെ ഉറവിടം നാരായണദാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 

7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ പ്രതി കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. മൂന്നു മാസത്തിനകം കേസിൽ അന്വേഷണം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച് നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതിയുടെ നിർദേശമുണ്ട്. ലഹരി കേസിൽ പ്രതിയെന്ന് ആരോപിച്ച് എക്സൈസ് പിടികൂടിയ ഷീല സണ്ണി 72 ദിവസമാണ് ജയിൽവാസം അനുഭവിച്ചത്.

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയയുടെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു.

സംഭവത്തിൽ, എക്സൈസിന് വ്യാജ വിവരം നൽകിയത് ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണെന്ന് കണ്ടെത്തിയിരുന്നു. എക്സൈസ് ക്രൈംബ്രാഞ്ചാണ് ഇയാളെ കേസിൽ പ്രതി ചേർത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News