നെയ്യാറ്റിൻകര: നീറ്റ് പരീക്ഷയ്ക്കായി വ്യാജ ഹാൾടിക്കറ്റ് നിർമിച്ചുനൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന തിരുപുറം സ്വദേശിനി ഗ്രീഷ്മയ്ക്കെതിരേ തട്ടിപ്പുനടത്തിയതിന് വീണ്ടും പരാതി. നീറ്റിനു പുറമേ കീം, സിയുഇടി, കുസാറ്റ്, സിഎംസി വെല്ലൂർ എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷയ്ക്കായി പണമടച്ചവർക്കാണ് പ്രതിയായ ഗ്രീഷ്മ വ്യാജ ഹാൾടിക്കറ്റ് നിർമിച്ചുനൽകിയതായി പരാതിയുള്ളത്.
കണ്ണറവിള സ്വദേശി ആദർശിൽനിന്ന് വിവിധ പ്രവേശനപരീക്ഷകൾക്കായി 23,300 രൂപ തട്ടിയെടുത്തെന്നും ഇരുവൈക്കോണം സ്വദേശി എസ്.അഭിറാമിൽനിന്ന് ഫീസ് വാങ്ങിയ ശേഷം വിവിധ പ്രവേശനപരീക്ഷകൾക്ക് വ്യാജ ഹാൾടിക്കറ്റുകൾ നൽകിയെന്നുമാണ് പരാതി.
ആദർശിൽനിന്ന് ജെഇഇ, നീറ്റ്, കീം, ബിറ്റസാറ്റ്, എയിംസ് എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷകൾക്കു രജിസ്റ്റർ ചെയ്യാനായി ഫീസിനത്തിൽ 23,300 രൂപ പല പ്രാവശ്യമായി വാങ്ങിയെന്നാണ് നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ആദർശിന്റെ പരാതിയിൽ നെയ്യാറ്റിൻകര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇരുവൈക്കോണം വിപഞ്ചികയിൽ എസ്.അഭിറാമിൽനിന്ന് നീറ്റ് പ്രവേശനപരീക്ഷയ്ക്ക് ഫീസ് വാങ്ങി ഗ്രീഷ്മ രജിസ്റ്റർചെയ്തു. അഭിറാമിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പത്തനംതിട്ടയിൽ പിടിയിലായ ജിത്തുവിന് ഗ്രീഷ്മ വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചുനൽകിയത്.
അഭിറാം നീറ്റ് പരീക്ഷ മണക്കാട് സ്കൂളിലാണ് എഴുതിയത്. ഈ രജിസ്റ്റർ നമ്പരും വിലാസവുമുപയോഗിച്ച് പത്തനംതിട്ടയിലെ ഒരു സ്കൂളിന്റെ പേരിൽ ജിത്തുവിന് ഹാൾടിക്കറ്റ് നിർമിച്ചുനൽകുകയായിരുന്നു. അഭിറാം നീറ്റിന് അപേക്ഷിക്കുന്ന ഘട്ടത്തിൽത്തന്നെ കീം പരീക്ഷയ്ക്കായി 1600 രൂപ നൽകി രജിസ്‌ട്രേഷൻ നടത്തി.
എന്നാൽ, കീമിന് നൽകിയ ഹാൾ ടിക്കറ്റ് വ്യാജമായിരുന്നു. ഇതിനു പുറമേ വെല്ലൂർ സിഎംസിയിൽ നഴ്‌സിങ് കോഴ്‌സിൽ പ്രവേശനപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനായും അഭിറാം 1700 രൂപ നൽകി. ഈ പരീക്ഷയ്ക്കു നൽകിയതും വ്യാജ ഹാൾ ടിക്കറ്റാണ്. അഭിറാമിനു ലഭിച്ച ഹാൾ ടിക്കറ്റ് വെച്ച് വെല്ലൂർ സിഎംസിയിലെ വെബ്‌സൈറ്റിൽ പരിശോധിക്കുമ്പോഴാണ് വ്യാജ ഹാൾ ടിക്കറ്റാണെന്ന് ബോധ്യമാകുന്നത്.
സിയുഇടി(കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) വഴി ഇന്റഗ്രേറ്റഡ് കോഴ്‌സിനായി 1650 രൂപയും ഫീസായി നൽകിയിരുന്നു. എന്നാൽ, ഇതിന് അഭിറാമിനു നൽകിയ ഹാൾ ടിക്കറ്റും വ്യാജമായിരുന്നു.
കുസാറ്റിലും പ്രവേശനപരീക്ഷയ്ക്കായി അഭിറാം 1500 രൂപ ഫീസ് നൽകി അപേക്ഷിച്ചെങ്കിലും പ്രതി ഗ്രീഷ്മ നൽകിയത് വ്യാജ ഹാൾ ടിക്കറ്റാണ്. ഒബിസി വിഭാഗത്തിൽപ്പെടുന്ന അഭിറാമിന് പട്ടികജാതി വിഭാഗത്തിൽപ്പെടുന്നെന്നു രേഖപ്പെടുത്തിയ ഹാൾ ടിക്കറ്റാണ് നൽകിയത്. ഇതുകാരണം കുസാറ്റ് പരീക്ഷയും എഴുതാനായില്ല.

