ട്രെയിനുകള്‍ക്ക് കേരളത്തില്‍ രണ്ടു സ്‌റ്റോപ്പുകള്‍,സ്റ്റേഷനുകളിലെ ക്രമീകരണം ഇങ്ങനെ

എറണാകുളം:ഇടവേളക്ക് ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു. മന്ത്രി വി. എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ഡല്‍ഹിയില്‍ നിന്നും മെയ് 13ന് പുറപ്പെടുന്ന ട്രെയിന്‍ കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ ആണ് നിര്‍ത്തുന്നത്. എറണാകുളത്ത് എത്തുന്ന യാത്രക്കാരെ വീടുകളിലേക്കും സമീപ ജില്ലകളിലേക്കും എത്തിക്കാനായി വാഹനങ്ങളും, ഓരോ യാത്രക്കാരെയും പ്രാഥമിക ലക്ഷണങ്ങള്‍ വിലയിരുത്താനുള്ള സംവിധാനങ്ങളും ക്രമീകരിക്കും.

കെ എസ്.ആര്‍. ടി. സി ബസുകളും ടാക്‌സി സംവിധാനവും അതിനായി ക്രമീകരിക്കും. തുറമുഖത്തിലെ പ്രവര്‍ത്തങ്ങള്‍ അനായാസമായി നടത്താന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിനായി തുറമുഖത്തു മോക്ക് ഡ്രില്‍ വീണ്ടും നടത്തും. വിവിധ വകുപ്പുകള്‍ സംയോജിതമായിട്ടാണ് മോക്ക് ഡ്രില്‍ നടത്തുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആളുകളെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനായി നിര്‍ദേശം നല്‍കി. നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉള്ള ആളുകളെ വീടുകളിലേക്ക് അയക്കും. സ്വകാര്യ വാഹനങ്ങളിലോ ടാക്‌സികളിലോ വീടുകളിലേക്ക് മടങ്ങാം. വിദേശത്തു നിന്നെത്തിയ ആളുകള്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനായി കൗണ്‍സിലിങ് നടത്തും.

നിലവില്‍ ജില്ലയില്‍ 26 നിരീക്ഷണ കേന്ദ്രങ്ങളില്‍ ആയി 3600ഓളം പേരെ താമസിപ്പിക്കാന്‍ ഉള്ള സൗകര്യമാണ് ഉള്ളത്.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യ വസ്തുക്കളും ഭക്ഷണവും എത്തിച്ചു നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. വാര്‍ഡ് തല ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ആയിരിക്കും ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നത്. യോഗത്തില്‍ ജില്ല കളക്ടര്‍ എസ്. സുഹാസ്, അസിസ്റ്റന്റ് കളക്ടര്‍ എം. എസ്. മാധവിക്കുട്ടി, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്‍. കെ കുട്ടപ്പന്‍, ദേശിയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം ഓഫീസര്‍ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News