32.8 C
Kottayam
Friday, April 26, 2024

നിന്റെ നെഞ്ചില്‍ കമിഴ്ന്നു കിടന്നുറങ്ങിയ മകളുടെ ഹൃദയമിടിപ്പില്‍ നിന്നു ആ സ്നേഹവും നിന്റെ മകള്‍ നിന്നിലര്‍പ്പിച്ചിരുന്ന തന്റെ അപ്പനാണ് അവളുടെ ഹീറോയെന്ന വിശ്വാസവും നിനക്ക് എന്തെ തിരിച്ചറിയാന്‍ കഴിയാതെ പോയത്?; നൊമ്പര കുറിപ്പ്

Must read

മലയാളികള്‍ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു 13 വയസുകാരിയായ വൈഗയെന്ന പെണ്‍കുട്ടിയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. വൈഗയെ കൊലപ്പെടുത്തിയ ശേഷം നാടുവിടാന്‍ ശ്രമിച്ച സനുമോഹനെ ഗോവയ്ക്ക് അടുത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. ഇപ്പോള്‍ വൈഗയുടെ മരണത്തില്‍ ഐറ്റസ് കാര്‍ലോസ് എന്നയാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം

2019 മാര്‍ച്ച് 30, ഞാന്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ രാത്രിയില്‍ എന്റെ മകന്‍ എയ്ബലിനു വാഹനാപകടം സംഭവിച്ചു ഇടതു കാലിനു ഗുരുതരമായ പരിക്ക് പറ്റിയ വേദനയിലും പിറ്റേന്ന് നേരം വെളുത്തു സര്‍ജ്ജെറിക്ക് കയറ്റി അനസ്ഥേഷ്യ കൊടുക്കുന്നതുവരെയും ആ ഒന്നര വയസുകാരന്‍ വിശപ്പും ദാഹവും വേദനയും സഹിച്ചു കരഞ്ഞു കണ്ണുനീര്‍ വറ്റി ക്ഷീണിതനായി എന്റെ കഴുത്തിനെ മുറുകെ പിടിച്ചു കമിഴ്ന്നു കിടന്നത് എന്റെ തോളിലായിരുന്നു. വേദന കൊണ്ടു പുളയുന്ന മകനെയും കൊണ്ടുള്ള മെഡിക്കല്‍ കോളേജ് വരാന്തയിലൂടെയുള്ള ഉറക്കമില്ലാത്ത രാത്രിയിലെ ആ ഉലാത്താല്‍ ഇടയ്ക്കെന്റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുമ്പോള്‍ വല്ലാത്തൊരു ആസ്വസ്ഥതയില്‍ ഇപ്പോഴും ഇടയ്ക്കൊക്കെ ഞാന്‍ ഞെട്ടി ഉണരാറുണ്ട്.

അവന്റെ ആ അള്ളിപ്പിടുത്തത്തില്‍ എനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടായിരുന്നു എന്റെ മകന്‍ ഏറ്റവും വിശ്വസ്ഥതയോടെ താന്‍ സുരക്ഷിതനാണ് എന്നുള്ള ഉറപ്പില്‍ സ്വന്തം അപ്പന്റെ നെഞ്ചത്താണ് ധൈര്യമായി കിടന്നുറങ്ങുന്നതെന്നു. ആ അപകടം നല്‍കിയ വേദനയിലും അവന്‍ ഒരു ഹീറോ ആയി കണ്ടിരുന്നതും തന്റെ വേദനയ്ക്ക് പരിഹാരം അവന്റെ അപ്പന്‍ കാണും എന്ന് വിശ്വസിച്ചിരുന്നതും ആ പിഞ്ചു മനസിന്റെ നിഷ്‌ക്കളങ്കത ഒന്നുകൊണ്ടു മാത്രം. ആ വിശ്വാസമാണ് കൊല്ലുന്ന വേദനയും സഹിച്ചു അവനെ അവന്റെ അപ്പന്റെ തോളില്‍ കിടന്നുറങ്ങാന്‍ അനുവദിച്ചത്.

ഈ ലോകത്തുള്ള എല്ലാ മക്കളും പതിനഞ്ചു വയസ് വരെ തങ്ങളുടെ ജീവിതത്തില്‍ ഏറ്റവും വലിയ ഹീറോയായി മനസ്സില്‍ കൊണ്ടു നടക്കുക തന്റെ പിതാവിന്റെ രൂപം തന്നെ ആയിരിക്കും. അവള്‍ / അവന്‍ വളര്‍ന്നു വരുമ്പോള്‍, പഠിക്കുന്ന സ്‌കൂളിലെ സഹപാഠികളുമായി തല്ല് കൂടുമ്പോള്‍, അയല്‍വക്കത്തെ കളിക്കൂട്ടുകാരുമായി വഴക്കിടുമ്പോള്‍ അവര്‍ പറയുക എന്റെ പപ്പയോടു പറഞ്ഞു കൊടുക്കും, എന്റെ അച്ഛന്‍ വരട്ടെ നിന്നെ ശെരിയാക്കി തരാം എന്നൊക്കെ തന്നെ ആയിരിക്കും. അമ്മ വടി എടുത്ത് രണ്ട് അടി കൊടുത്താലും മക്കള്‍ പരാതിയുമായി ഓടി വന്ന് സര്‍വ്വ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും തങ്ങളുടെ അപ്പന്റെ മടിയില്‍ കയറിയിരുന്നിട്ടായിരിക്കും അഭയം പ്രാപിക്കുക. അത്രയ്ക്ക് സുരക്ഷിതത്വവും ധൈര്യവും പകരാന്‍ കഴിയുന്ന ഒന്നാണ് അപ്പന്റെ മടിത്തട്ടും നെഞ്ചകവും.

വൈഗ എന്ന പതിമൂന്നു കാരി അമ്മവീട്ടില്‍ നിന്നും തന്റെ അപ്പനൊപ്പം വന്നപ്പോള്‍ ഈ ലോകത്ത് താന്‍ ഏറ്റവും സുരക്ഷിതമായ ആളോടൊപ്പമാണ് യാത്ര ചെയ്യുന്നത് എന്ന ധൈര്യം അവള്‍ക്ക് ഉണ്ടായിരുന്നിരിക്കണം. എന്തൊക്കെ പ്രതിസന്ധി വന്നാലും അതിനെയെല്ലാം തരണം ചെയ്തു തന്റെ അപ്പന്‍ ഒരു ഹീറോ പോലെ തന്നെ സംരക്ഷിച്ചുകൊള്ളും എന്നുള്ള വിശ്വാസം അവളില്‍ ഉണ്ടായിരുന്നു കാണണം. എന്നാല്‍ ആ കൊച്ചു മിടുക്കി പൂമ്പാറ്റ അറിഞ്ഞിരുന്നില്ല ജീവിതത്തില്‍ വെറും ഭീരുവായ ഒരു മനുഷ്യനായിരുന്നു തന്റെ പിതാവെന്നു. തോളത്തു കിടത്തി ശ്വാസം മുട്ടിച്ചു മരിച്ചുവെന്നു ഉറപ്പാക്കി പുഴയിലെറിഞ്ഞു കളഞ്ഞപ്പോള്‍, തന്റെ ജീവന്‍ പിരിയുമ്പോഴും അവള്‍ അറിഞ്ഞിരുന്നില്ല താന്‍ കൊലചെയ്യപ്പെട്ടതും എടുത്ത് എറിയപ്പെട്ടതും ഏറ്റവും സുരക്ഷിത കരങ്ങളെന്നു അല്‍പ്പം മുമ്പ് വരെ താന്‍ കരുതി വച്ചിരുന്ന തന്റെ പിതാവിന്റെ കരങ്ങളാലാണ് എന്ന സത്യവും.

സനു മോഹനെന്ന മനുഷ്യ, താന്‍ അ പാവം പിഞ്ചു കുഞ്ഞിനെ പുഴയിലേക്ക് എടുത്ത് എറിയുന്നതിനു മുമ്പ് ആ നിഷ്‌കളങ്കമായ മുഖത്തേക്ക് തനിക്കൊന്നു നോക്കാമായിരുന്നില്ലേ? നിന്റെ നെഞ്ചില്‍ കമിഴ്ന്നു കിടന്നുറങ്ങിയ മകളുടെ ഹൃദയമിടിപ്പില്‍ നിന്നും ആ സ്നേഹവും നിന്റെ മകള്‍ നിന്നിലര്‍പ്പിച്ചിരുന്ന വിശ്വാസമായ തന്റെ അപ്പനാണ് അവളുടെ ഹീറോയെന്ന വിശ്വാസവും നിനക്ക് എന്തെ തിരിച്ചറിയാന്‍ കഴിയാതെ പോയത്? ആ പിഞ്ച് മിടുക്കിയുടെ മുഖം കാണുമ്പോള്‍ മനസ്സ് വല്ലാതെ വേദനിക്കുന്നു. മറക്കാന്‍ ശ്രമിക്കുന്ന പലതും ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു. മകളെ പൊറുക്കുക. പ്രണാമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week