തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്‌ത വിവാദ നടപടി പിൻവലിച്ചു.ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചത്.
വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്‌ടർ ആണ് വിവാദ നടപടി പിൻവലിച്ച് ഉത്തരവിറക്കിയത്. വ്യക്തമായ അന്വേഷണം നടത്തിയേ നടപടി എടുക്കാവൂ എന്ന് ഗതാഗതമന്ത്രി നിർദ്ദേശിച്ചിരുന്നു.ഡ്രൈവറുടെ ഭാര്യയുടെ പരാതി അന്വേഷിച്ചാണ് കൊല്ലത്തെ വനിതാ കണ്ടക്ടർക്കെതിരെ നടപടിയെടുത്തത്.
അവിഹിത ബന്ധം സംബന്ധിച്ച ആരോപണം വിശദമായി വിവരിച്ച് കണ്ടക്ടറെ അപമാനിക്കുന്ന രീതിയിൽ പേര് സഹിതം ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു.
സദാചാര പരാതിയിൽ കെ എസ് ആർ ടി സി അന്വേഷണം നടത്തിയതിലും ആക്ഷേപമുണ്ടായി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉത്തരവ് പിൻവലിക്കാൻ മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശം നൽകുകയായിരുന്നു.

