ശോഭാ സുരേന്ദ്രന്റെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് സ്‌ഫോടകവസ്തുവെറിഞ്ഞു; വീട് മാറിയെന്ന് സംശയം

തൃശ്ശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപമാണ് സംഭവം.

ശോഭയുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികള്‍ സംഭവമറിയുന്നത്. സംഭവസമയത്ത് ശോഭാ സുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു.

ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. സംശയകരമായ രീതിയില്‍ രാത്രി ഒരു കാര്‍ കണ്ടതായി പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കി.

രാത്രി 10.44 ഓടെയാണ് സംഭവിച്ചതെന്നും ഉഗ്രമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സംഭവശേഷം പോലീസ് സ്ഥലത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകരും എത്തി. ഈ കൃത്യം നിര്‍വഹിച്ച ആളുകളെ കണ്ടെത്തണം എന്നാണ് ആവശ്യം.

വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. കാരണം വീടു മാറി എറിയുകയായിരുന്നെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ മാറി എറിയാമായിരുന്നു. ഇത് വീടിന്റെ ഗേറ്റിന് കൃത്യമായി എറിയണം എന്ന് നിര്‍ബന്ധമില്ലല്ലോ- ശോഭ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News