വായുവിലൂടെ ‘ഒമിക്രോണ്‍’ വേഗത്തില്‍ പകരും’; മൂന്നാം ഡോസ് വൈകാതെ നല്‍കണമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: വായുവിലൂടെ ഒമിക്രോണ്‍ അതിവേഗം പകരുമെന്നാണ് നിലവിലെ പഠനങ്ങളിലെ സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി. ഇക്കാര്യത്തില്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി.

മൂന്നാം ഡോസ് വാക്‌സിനേഷന്‍ ആലോചന തുടങ്ങണമന്നാണ് വിദഗ്ധ സമിതി നിര്‍ദേശം. ഒമിക്രോണ്‍ അതിവേഗം പടരുന്നതായാണ് ലോകാരോഗ്യ സംഘടനയും ആദ്യം ഈ വകഭേദം തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നത്.

മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഓഫീസുകളിലും ചടങ്ങുകളിലും തുറന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഡെല്‍റ്റ ബാധിച്ചതിന്റെ അഞ്ചിരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ ബാധിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഒമിക്രോണ്‍ ബാധയുള്ള ഒരാള്‍ക്ക് ശരാശരി ഇരുപതോ മുപ്പതോ ആളുകളിലേക്ക് രോഗം പടര്‍ത്താന്‍ കഴിയുമത്രേ. ജനിതക ശ്രേണീകരണത്തിനായി എല്ലാ ജില്ലകളില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്നുണ്ട്.

അതേസമയം ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് പേരെ ഡല്‍ഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. ഒമിക്രോണ്‍ വകഭേദമാണോ ഇവര്‍ക്ക് ബാധിച്ചിരിക്കുന്നത് എന്നറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.ആറ് പേരെയും ലോക്നായക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി പ്രത്യേക വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.

ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് 1013 യാത്രക്കാരുമായി നാല് വിമാനങ്ങളാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവരില്‍ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 372 യാത്രക്കാര്‍ ഉണ്ടായിരുന്ന ആംസ്റ്റര്‍ഡാം വിമാനത്തില്‍ എത്തിയ മൂന്ന് പേര്‍ക്കും ലണ്ടനില്‍ നിന്ന് 176 പേരുമായെത്തിയ വിമാനത്തിലെ ഒരാള്‍ക്കുമാണ് രോഗബാധ കണ്ടെത്തിയത്. എല്ലാവരും ഇന്ത്യക്കാരാണ്. രണ്ട് പേരുടെ പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

വിമാനത്താവളത്തില്‍ നിലവില്‍ പ്രതിദിനം 2000പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.യൂറോപ്യന്‍ രാജ്യങ്ങള്‍, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാവേ, സിംഗപ്പൂര്‍, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവയാണ് നിലവിലെ റിസ്‌ക് രാജ്യങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News