ഷൈനിനും ശ്രീനാഥിനും സൗമ്യക്കും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പങ്കില്ലെന്ന് എക്സൈസ്; ഷൈനെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെയും മോഡൽ കെ.സൗമ്യയെയും എക്സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഈ കേസിൽ നേരത്തെ പിടിക്കപ്പെട്ട തസ്‍ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് എക്സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാൽ ഇവർക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. നിലവിൽ ആർക്കെതിരെയും തെളിവില്ലെന്നും, വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ പറഞ്ഞു.

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിന് ശേഷം തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്‍ററിലേക്ക് എക്സൈസ് കൊണ്ടുപോയി. ലഹരിക്ക് അടിമയാണെന്ന് മനസ്സിലായെന്നും, ഷൈനിന്‍റെ കൂടി ആവശ്യപ്രകാരമാണ് മാറ്റുന്നതെന്നും എക്സൈസ് അറിയിച്ചു. ലഹരി മുക്ത കേന്ദ്രത്തിൽ ഷൈൻ ടോം ചാക്കോ ചികിൽസ തേടുന്നതിൻ്റെ രേഖകൾ നേരത്തെ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയിരുന്നു.

മാധ്യമങ്ങൾക്ക് നന്ദി എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നടൻ ശ്രീനാഥ് ഭാസിയുടെ പ്രതികരണം. ഷൈനും ശ്രീനാഥുമായുള്ള പരിചയത്തെ കുറിച്ചാണ് എക്സൈസ് തന്നോട് ചോദിച്ചതെന്നും, ലഹരി ഇടപാടിൽ ബന്ധമില്ലെന്നും മോഡൽ സൗമ്യ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു. തസ്‍ലിമയുമായി പരിചയം ഉണ്ടെങ്കിലും സാമ്പത്തിക ഇടപാടില്ലെന്നും സൗമ്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News