വി മുരളീധരനെ ന്യൂയോര്‍ക്കില്‍ വച്ച് കണ്ടു; വ്യാജ കമ്പനിയെന്ന ആരോപണം തള്ളി ഇ.എം.സി.സി

വ്യാജ കമ്പനിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം തള്ളി ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രസ്താവനയാണ് മന്ത്രിയുടേതെന്നും എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും പദ്ധതിയെ കുറിച്ച് കോണ്‍സുലേറ്റിനോട് സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

മന്ത്രി വി മുരളീധരനെ ന്യൂയോര്‍ക്കില്‍ വച്ച് കണ്ടതായി പ്രസിഡന്റ് പറഞ്ഞു. പദ്ധതിയെ പറ്റി സംസാരിച്ചു. കമ്പനിയെ അപമാനിക്കുന്നതിനെ കുറിച്ച് കോണ്‍സുലേറ്റിനെ അറിയിക്കുന്നതാണ്. എല്ലാ കാര്യങ്ങളെയും അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഷിജു പറഞ്ഞു.

ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ കണ്ടതിന് ശേഷമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. പദ്ധതിയെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതൊരു ഗ്രൂപ്പ് ഓഫ് കമ്പനീസാണ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വ്യാജപ്രചാരണങ്ങള്‍ ശരിയല്ല. കമ്പനിയെ താറടിക്കുന്ന പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.

അതേസമയം ഇഎംസിസി വ്യാജസ്ഥാപനമെന്ന് അറിഞ്ഞുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കമ്പനിയുടെ വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം മറുപടി നല്‍കിയിരുന്നുവെന്നും അത് പരിഗണിക്കാതെയാണ് സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടു പോയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News