‘ജാതകപ്രശ്നം പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്തില്ല, എന്നെ ഉപദ്രവിച്ചു’ ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എലിസബത്ത്

കൊച്ചി:നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. വ്യാജരേഖ നിര്‍മിച്ചെന്ന് കാണിച്ച് മുന്‍ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയതിന് പിന്നാലെയാണ് എലിസബത്തും ആരോപണവുമായി രംഗത്തെത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല ഉപദ്രവിച്ചെന്നാണ് എലിസബത്തിന്റെ ആരോപണം.

രണ്ടാഴ്ച മുമ്പ് ബാലയും ഭാര്യ കോകിലയും ഒരു തമിഴ് യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഇതില്‍ വിവാഹത്തെക്കുറിച്ചടക്കം സംസാരിച്ചിരുന്നു. പിന്നാലെ നിരവധി ആളുകള്‍ ബാലയുടെ വിവാഹജീവിതത്തെക്കുറിച്ച് കമന്റുകളുമായി എത്തി. അത്തരമൊരു കമന്റില്‍, ചികിത്സയ്ക്ക് ആശുപത്രയിലെത്തിയ രോഗിയായ ബാലയെ എലിസബത്ത് വശീകരിക്കുകയായിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് എലിസബത്ത് ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ബാലയുടെ ഗുണ്ടകളേയും മുമ്പ് നടത്തിയ ഭീഷണികളും ഓർക്കുമ്പോൾ തനിക്കും കുടുംബത്തിനും ഇപ്പോഴും പേടിയാണെന്നാണ് എലിസബത്തിന്റെ മറുപടി. ‘ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പമുണ്ടായിരുന്ന സമയത്തുതന്നെ അയാള്‍ മറ്റ് സ്ത്രീകള്‍ക്ക് അയച്ച മെസേജുകളും ശബ്ദസന്ദേശങ്ങളും ഇപ്പോഴും എന്റെ കൈയിലുണ്ട്. അയാള്‍ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹമാല അണിയിച്ചു.

വിവാഹം പോലീസിന്റെ മുമ്പില്‍വെച്ചാണ് നടത്തിയത്. ജാതകത്തിലെ പ്രശ്‌നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂവെന്ന് അയാളും അയാളുടെ അമ്മയും പറഞ്ഞു’, എലിസബത്ത് കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് എലിസബത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. പിന്നാലെ താന്‍ നല്‍കിയ മറുപടിക്കൊപ്പം ചെറിയ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ഇതിലും ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News