ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് നിർദേശം. ഖാർഗെയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരടങ്ങുന്ന ബി.ജെ.പി. പ്രതിനിധി സംഘം കമ്മിഷനെ കണ്ടതിനുപിന്നാലെയാണ് നടപടി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദൂരദർശനിലൂടെ പ്രധാനമന്ത്രി പ്രതിപക്ഷ പാർട്ടികൾക്കെതിരേ നടത്തിയ രാഷ്ട്രീയ കടന്നാക്രമണം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാർട്ടികൾ നൽകിയ പരാതിയിൽ കമ്മിഷൻ മൗനം തുടരുകയാണ്.
ഖാർഗെയുടെ പരാമർശത്തിനെതിരേ കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ , കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരടങ്ങിയ സംഘമാണ് കമ്മിഷനെ സമീപിച്ചത്.
അധികാരത്തിലിരിക്കുന്നവർ ഔദ്യോഗികമാധ്യമങ്ങളിലൂടെ രാഷ്ട്രീയപ്രചാരണം നടത്തരുതെന്ന പെരുമാറ്റച്ചട്ടത്തിലെ നാലാം വകുപ്പിന്റെ ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നാരോപിച്ചാണ് നേരത്തേ പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരേ പരാതി നൽകിയത്. എന്നാൽ, മൂന്നുദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ കമ്മിഷൻ നടപടിയെടുത്തിട്ടില്ല.
തമിഴ്നാട് നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിന് എ.ഐ.എ.ഡി.എം.കെ.യെ വിമർശിക്കുന്നതിനിടെ ഖാർഗെ നടത്തിയ പരാമർശമാണ് വിവാദമായത്.

