News

തിരഞ്ഞെടുപ്പ് പ്രചാരണം: ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കുക,നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടി

തിരുവനന്തപുരം:വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതും നിലവിലുള്ള ഭിന്നതകള്‍ രൂക്ഷമാക്കുന്നതുമായ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവോ 10000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടു ശിക്ഷയും കൂടിയോ ലഭിക്കും.

മറ്റ് കക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല. അടിസ്ഥാനരഹിതമോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റു കക്ഷികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണം.

വിമര്‍ശനങ്ങള്‍ നയങ്ങളിലും പരിപാടികളിലും പൂര്‍വ്വകാല ചരിത്രത്തിലും പ്രവര്‍ത്തനത്തിലും മാത്രം ഒതുക്കണം. അടിസ്ഥാന രഹിതമോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല.

ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ല. ആരാധനാലയങ്ങള്‍ മതസ്ഥാപനങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണവേദിയായി ഉപയോഗിക്കരുത്.

ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹ്യ ബഹിഷ്ക്കരണം, ഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത്.

സമ്മതിദായകര്‍ക്ക് കൈകൂലി നല്‍കുന്നതും ഭീഷണിപ്പെടുത്തുന്നതും സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുന്നതും കുറ്റകരമാണ്.
വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിന് അവരുടെ വീടുകള്‍ക്ക് മുന്‍പില്‍ പ്രകടനങ്ങളും പിക്കറ്റിംഗും നടത്താന്‍ പാടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button