അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്
ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ് അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ദാരുണമായ ഈ സംഭവം നടന്നത്. ഭിക്ഷാടനത്തിനായി എത്തിയതായിരുന്നു വയോധികനും വയോധികയും. ഇതിൽ വയോധികൻ കാഴ്ചശക്തിയില്ലാത്ത വ്യക്തിയാണ്. ഈ സമയം സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ ആർ. വേണു ഇവരെ വടി ഉപയോഗിച്ച് അടിക്കുകയും പുറത്തേക്ക് ഓടിക്കുകയും ചെയ്തുവെന്നാണ് പരാതി. വടി ഉപയോഗിച്ച് ഇവരെ പുറത്തേക്ക് ആട്ടിപ്പായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
മർദനമേറ്റ വയോധിക ഇപ്പോൾ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സ്ത്രീകളെ സഹായിക്കാനായി കെഎസ്ആർടിസി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും ആഹ്ലാദ പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന ദിനത്തിൽ തന്നെ ഇത്തരം ഒരു ക്രൂരത റിപ്പോർട്ട് ചെയ്തത് വകുപ്പിന് നാണക്കേടായി മാറിയിരിക്കുകയാണ്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

