![](https://breakingkerala.com/wp-content/uploads/2023/04/pinarayi-elathur.png)
കണ്ണൂർ: എലത്തൂർ തീവെപ്പിൽ മരണപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമലയും സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉണ്ടായിരുന്നു. സർക്കാർ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കുടുംബാഗങ്ങൾക്ക് കൈമാറുകയും ചെയ്തു.
ഉച്ചയ്ക്ക് 12.50-ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ട്രെയിൻ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ റേഞ്ച് ഐ.ജി. നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇതിന് ശേഷമായിരുന്നു ട്രെയിൻ തീവെപ്പിൽ മരണപ്പെട്ട റഹ്മത്തിന്റേയും നൗഫിഖിന്റെയും വീട്ടിലെത്തി ബന്ധുക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
സന്ദർശന സമയത്ത് അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാറും റേഞ്ച് ഐ.ജി. നീരജ് കുമാർ ഗുപ്തയും കൂടെ ഉണ്ടായിരുന്നു.
ഇതിനിടെ, തീവെപ്പ് കേസിൽ പ്രൊഡക്ഷൻ വാറണ്ടിന് പൊലീസ് അപേക്ഷ നൽകി. പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീണ്ടും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.