പൂവാലനെ അടിച്ചുവീഴ്ത്തി, കരാട്ടേ ഗേൾ ലക്ഷ്മിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്:നഗരമധ്യത്തില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ശാരീരികമായി നേരിട്ട വിദ്യാര്‍ത്ഥിനി ലക്ഷ്മി സജിത്തിനെ വീഡിയോ കോള്‍ വിളിച്ച്‌ അഭിനന്ദിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പകച്ചു നില്‍ക്കുകയല്ല പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നെന്ന് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മാര്‍ഷ്യല്‍ ആര്‍ട്സ് പെണ്‍കുട്ടികള്‍ പഠിക്കുന്നത് നല്ലതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി സജിത്ത്. കൂട്ടുകാരികളുടെയൊപ്പം രാവിലെ സ്‌കൂളിലേക്ക് പോവുന്ന വഴി ബിജു എന്ന യുവാവ് ലക്ഷ്മിയുടെ ദേഹത്ത് തട്ടി. തിരിഞ്ഞ് നോക്കിയപ്പോള്‍ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെയും കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നു.

ലക്ഷ്മി പിന്നിലൂടെ ചെന്ന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച്‌ നിര്‍ത്തി. കരാട്ടെയറിയാവുന്ന ലക്ഷ്മി ആക്രമിയുടെ കൈയ്യും കഴുത്തും ചേര്‍ത്ത് പിടിച്ച്‌ ബഹളം വെച്ചു. ഇതോടെ ആളുകള്‍ ഓടിക്കൂടി. പൊലീസും സ്ഥലത്തെത്തി. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ വളയം ഭൂമി വാതുക്കല്‍ കളത്തില്‍ ബിജുവാണ് പൊലീസ് പിടിയിലായത്.

ദേശപോഷിണി സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് ലക്ഷ്മി കരാട്ടെ പഠിക്കുന്നത്. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥയായ നിമ്‌നയുടെയും മകളാണ് ലക്ഷ്മി.

മന്ത്രിയുടെ കുറിപ്പ്,

‘കോഴിക്കോട് നഗര മധ്യത്തില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ലക്ഷ്മി സജിത്ത് പെണ്‍കരുത്തിന്റെ മികച്ച മാതൃകയാണ്. ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്പ്പെടുത്താന്‍ ലക്ഷ്മിയെ സഹായിച്ചത് മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം കൂടി ആണെന്ന് മനസ്സിലാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പകച്ചു നില്‍ക്കുകയല്ല വേണ്ടത് ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നു.

കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്കൂളിലാണ് ലക്ഷ്മി പഠിക്കുന്നത്. ലക്ഷ്മിയെ വീഡിയോ കോളില്‍ വിളിച്ചു. ക്ലാസ് മുറിയിലിരുന്ന് ലക്ഷ്മി എന്നെയും പാര്‍വ്വതിയേയും അഭിവാദ്യം ചെയ്തു. ലക്ഷ്മിയുമായും പ്രിന്‍സിപ്പല്‍ ബഷീറുമായും സംസാരിച്ചു. ലക്ഷ്മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി. കോഴിക്കോട് എത്തുമ്ബോള്‍ റഹ്മാനിയ സ്കൂളിലെത്തി ലക്ഷ്മിയെ കാണാമെന്നും അറിയിച്ചു.

മറ്റേതൊരു കായികയിനവുമെന്നതുപോലെ പെണ്‍കുട്ടികള്‍ മാര്‍ഷ്യല്‍ ആര്‍ട്സും പഠിക്കുന്നത് നന്നാകും. ആരോഗ്യ സംരക്ഷണത്തോടൊപ്പം സ്വയം പ്രതിരോധവും മാര്‍ഷ്യല്‍ ആര്‍ട്സിലൂടെ കൈവരിക്കാനാകും. ലക്ഷ്മിക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍,’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News