പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ല; ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി

ബംഗളൂരു: മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ്. പല ചോദ്യങ്ങള്‍ക്കും ബിനീഷ് ഉത്തരം നല്‍കുന്നില്ല. പലതില്‍നിന്നും ഒഴിഞ്ഞു മാറുന്നു. എഴുതി തയാറാക്കിയ ചോദ്യങ്ങള്‍ക്കും ബിനീഷ് ഉത്തരം നല്‍കിയില്ലെന്നും ഇഡി അറിയിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷിനെ ഇഡി വ്യാഴാഴ്ചയാണ് ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ലഭിച്ച അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യാന്‍ തുടങ്ങി. അനൂപിന് പണം നല്‍കിയതായി ബിനീഷ് സമ്മതിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

മയക്കുമരുന്നു കേസില്‍ എന്‍സിബിയും ബിനീഷിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചവരെ ഇഡി കസ്റ്റഡിയില്‍ തുടരും. മലയാളിയായ അനൂപിനെയും മറ്റു രണ്ടു പേരെയും ഓഗസ്റ്റില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ബിനീഷിലേക്കെത്തിയത്.

ഒക്ടോബര്‍ 17ന് അനൂപിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നു വാങ്ങി വില്പന നടത്തിയിരുന്നുവെന്നും ബിനീഷുമായി അടുത്ത ബന്ധമുണ്ടെന്നും ഇഡിയുടെ ചോദ്യം ചെയ്യലില്‍ അനൂപ് സമ്മതിച്ചിരുന്നു. ഒക്ടോബര്‍ 21 വരെ അനൂപ് ഇഡി കസ്റ്റഡിയിലുണ്ടായിരുന്നു. അനൂപും കൂട്ടാളികളുമാണു കന്നഡ സിനിമാതാരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്കിയിരുന്നത്. കൊച്ചി വൈറ്റില സ്വദേശിയായ അനൂപ് മുഹമ്മദ് പരപ്പന അഗ്രഹാര ജയിലിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News