കൊവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാം; ഇ സഞ്ജീവനിയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

4365 ഡോക്ടര്‍മാരാണ് സേവനം നല്‍കുന്നത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47ല്‍ പരം വിവിധ ഒ.പി. സേവനങ്ങളാണ് നല്‍കുന്നത്. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിശു ഹൃദ്രോഗ വിഭാഗം ഒപിയും, ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെ സ്‌പെഷ്യാലിറ്റി ഒ.പി.യും പുതുതായി ആരംഭിക്കും.

എല്ലാ ചൊവാഴ്ചകളിലും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയുള്ള ശ്രീ ചിത്രയുടെ ഒപിയിലൂടെ 20 ഓളം സേവനങ്ങള്‍ ലഭിക്കും. കൊവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനാണ് കൂടുതല്‍ സേവനങ്ങള്‍ ഏർപ്പെടുത്തുന്നതെന്ന് മന്ത്രി അറിയിച്ചു.

അതേസമയം കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് വൈകിട്ട് വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയുടെ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

സംസ്ഥാന സമിതി അംഗം ടി.എന്‍.സീമയെ രണ്ടാം നവകേരള പദ്ധതിയുടെ കോര്‍ഡിനേറ്ററാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അബ്കാരി വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാനായി സുനില്‍കുമാറിനെയും നിയമിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News