CPI:ഇ.എസ്.ബിജിമോളെ വെട്ടിനിരത്തി, സിപിഐ സംസ്ഥാന കൗൺസിസിലിലേക്ക്‌ പ്രമുഖർക്ക് തോൽവി

തിരുവനന്തപുരം: സിപിഐ  സംസ്ഥാന കൗൺസിലിലേക്കുള്ള മത്സരത്തിൽ  പ്രമുഖർക്ക് തോൽവി. മുൻ ജില്ലാ സെക്രട്ടറി പി രാജു, എ എൻ. സുഗതൻ, എം. ടി. നിക്സൺ, ടി. സി സഞ്ജിത്ത്,ഇ.എസ്.ബിജിമോള്‍ എന്നിവർക്കാണ് തോൽവി. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗ പട്ടികയിൽ എം എൽ എ ജി. എസ് ജയലാലിനെ ഉൾപ്പെടുത്തിയില്ല. സഹകരണ ആശുപത്രി വിവാദത്തിൽ നേരത്തെ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കിയിരുന്നു. ഇത്തവണ തിരിച്ചെടുക്കാതെ ജയലാലിനെ ഒഴിവാക്കുകയായിരുന്നു.

ഇടുക്കിയില്‍ നിന്നും സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍എ ഇ എസ് ബിജിമോളെ ഒഴിവാക്കി,സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ഉൾപെടുത്താന്‍ തയ്യാറാകാതിരുന്ന ഇടുക്കി ജില്ല ഘടകം അവരെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായും നിർദേശിച്ചില്ല.സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ  നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയിരുന്നു.പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം. അതേസമയം, ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ വിമര്‍ശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായിപോയെന്നായിരുന്നു ജില്ലാ നേത്വത്തിന്‍റെ നിലപാട്. 

സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ സി ദിവാകരന് തിരിച്ചടി നേരിട്ടു. 75 വയസ്സെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍ തലസ്ഥാന ജില്ല കമ്മറ്റി തീരുമാനിച്ചതോടെയാണിത്. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുൻപത്തെ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങൾ ഇക്കുറി അധികമുണ്ട്. ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക. അതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോയെന്നത് സംസ്ഥാന കൗൺസിലിലെ അംഗബലമാണ് തീരുമാനിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News