മദ്യപിച്ച് എസ്.ഐ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്; രക്ഷപ്പെടാന്‍ ശ്രമിച്ച എസ്.ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു

കല്‍പ്പറ്റ: മദ്യപിച്ച് കാറോടിച്ച് അപകമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞു വച്ച് പോലീസിലേല്‍പ്പിച്ചു. കല്‍പ്പറ്റ കേണിച്ചിറ സ്റ്റേഷനിലെ മുന്‍ എസ്ഐയും ഇപ്പോള്‍ തിരുവമ്പാടി സ്റ്റേഷനിലെ ഇന്‍സ്പെക്ടറുമായ ഷാജു ജോസഫിനെയാണ് നാട്ടുകാര്‍ തടഞ്ഞ് വച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

ഷാജു ഓടിച്ച വാഹനമിടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയില്‍ എസ്ഐ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് കേണിച്ചിറ പോലീസ് എത്തി ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. വൈദ്യ പരിശോധനക്ക് ശേഷം ഷാജുവിന്റെ പേരില്‍ പൊലീസ് കേസെടുത്തു.

എസ്ഐ ഓടിച്ച കാര്‍ ഇടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു സുല്‍ത്താന്‍ ബത്തേരി തോട്ടുമ്മല്‍ ഇര്‍ഷാദിന്റെ ഭാര്യ റഹിയാനത്തിനാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ കാറില്‍ നിന്ന് പുറത്തിറങ്ങിയ ഷാജുവിനെ മദ്യ ലഹരിയില്‍ കാലുറയ്ക്കാത്ത നിലയിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

ബത്തേരി ഭാഗത്ത് നിന്ന് കാറില്‍ വരികയായിരുന്നു ഷാജു. അപകടത്തില്‍ പരിക്കേറ്റ് ആദ്യം കേണിച്ചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ റഹിയാനത്തിനെ പിന്നീട് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News