മദ്യപിച്ച് വാഹനമോടിയ്ക്കല്‍: സ്വകാര്യ ബസുകളിലും പരിശോധന നടത്തും, കെഎസ്ആർടിസി ഡിപ്പോകളിൽ ബ്രെത്തലൈസർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നടപ്പാക്കിയതുപോലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. സ്വകാര്യബസ് സ്റ്റാൻഡുകളിൽ മോട്ടർ വാഹനവകുപ്പ് സ്ക്വാഡിനാണു പരിശോധനയുടെ ചുമതല. ഡ്രൈവർ മദ്യപിച്ചെന്നു കണ്ടെത്തിയാൽ അന്നത്തെ ട്രിപ് റദ്ദാക്കും.

കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും ബ്രെത്തലൈസർ സ്ഥാപിക്കും. 20 എണ്ണം വാങ്ങിക്കഴിഞ്ഞെന്നും 50 എണ്ണം കൂടി ഇൗ മാസം തന്നെ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. കോർപറേഷനിൽ പരിശോധന കർശനമാക്കും. മദ്യപിച്ചെന്നു ഡ്യൂട്ടിക്കു മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയ്ക്കുള്ള പരിശോധനയിൽ കണ്ടെത്തിയാൽ 3 മാസവുമാണ് സസ്പെൻഷൻ. താൽക്കാലിക ജീവനക്കാരാണ് പിടിയിലാകുന്നതെങ്കിൽ ജോലിയിൽനിന്നു നീക്കും. 

കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും അഗ്നിശമനയന്ത്രം (ഫയർ എക്സ്റ്റിംഗ്വിഷർ) സ്ഥാപിക്കും. പുക കാണുമ്പോൾ തന്നെ ഇതുപയോഗിക്കുന്നതിന് ഡ്രൈവർക്കും കണ്ടക്ടർക്കും പരിശീലനം നൽകും. 3 മാസത്തിനുള്ളിൽ 3 ബസുകളിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് 600 ബസുകളിൽ ഇവ സ്ഥാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News