24.6 C
Kottayam
Friday, June 5, 2026

നേരത്തിന് കഴിക്കാതെയും ഉറങ്ങാതെയും ശരീരം കുഴയുന്നു. നാവിലെ തൊലിയില്‍ പുണ്ണുകള്‍ പൊന്തി തുടങ്ങിയിരിക്കുന്നു,കൊറോണക്കാലത്ത് ഒരു ഡോക്ടറുടെ കണ്ണുനനയിക്കുന്ന കുറിപ്പ്

Must read

കൊച്ചി: കോവിഡ് 19 മഹാവ്യാധിയായി പകര്‍ന്നു പിടിയ്ക്കുമ്പോള്‍ സമാനതകളില്ലാത്ത കഷ്ടപ്പാടിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കടന്നുപോകുന്നത്.ഇത്തരത്തിലുള്ള ഒരു ദിവസത്തെ അനുഭവം പങ്കുവെയ്ക്കുകയാണ് പൊതുജനാരോഗ്യ പ്രവര്‍ത്തക കൂടിയായ ഡോ.ഷിംന അസീസ്

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ

നേരത്തിന് കഴിക്കാതെയും ഉറങ്ങാതെയും ശരീരം കുഴയുന്നു. നാവിലെ തൊലിയില്‍ പുണ്ണുകള്‍ പൊന്തി തുടങ്ങിയിരിക്കുന്നു. സ്ട്രെസ് ആകുമോ കാരണം, അതോ വെള്ളം കുടിക്കാഞ്ഞിട്ട്, ഉറക്കം പോയിട്ട്? അതുമല്ലെങ്കില്‍ വൈറ്റമിന്‍ കുറവ്? നാട്ടില്‍ പടരുന്ന രോഗം സംബന്ധിച്ച വല്ലാത്ത ആശങ്കയും… ആകെ മൊത്തം അടിപൊളി ടൈം.

വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ കൊതിയായിട്ട് ഉമ്മയെ വിളിച്ച് പറഞ്ഞപോള്‍ ഇന്നലെ ഉമ്മച്ചി നെയ്ച്ചോറും കറിയും കൊടുത്ത് വിട്ടു. കോവിഡ് സ്‌ക്രീനിങ്ങ് ഓപിയില്‍ കൂടി ഡ്യൂട്ടി ഉള്ളത് കൊണ്ട് മക്കളെ വീട്ടില്‍ പറഞ്ഞ് വിട്ടിട്ട് ഒരാഴ്ചയില്‍ ഏറെയായി. അവര്‍ എന്നെ തൊടാതെ അവധിക്കാലം ആസ്വദിക്കട്ടെ, സന്തോഷമായിരിക്കട്ടെ. കുഞ്ഞുങ്ങളുടെ ഇടയിലുള്ള ഉറക്കം വല്ലാതെ മിസ്സ് ചെയ്യുന്നു… രാക്കഥകളും കുഞ്ഞിച്ചിരികളും…

- Advertisement -

ഇന്നലെ രാത്രിയിലെ ചാനല്‍ ചര്‍ച്ച കഴിഞ്ഞ് കഴിച്ച് വേഗം കിടക്കാന്ന് വെച്ചപ്പോള്‍ പോസിറ്റീവ് കേസുള്ള രോഗിയുടെ ഒരു കോണ്ടാക്ടിന് ചുമ, തൊണ്ടവേദന എന്ന് പറഞ്ഞ് കോള്‍ വന്നു. അതിന് പിറകെ ഫോണ്‍ ചെയ്ത് കുത്തിയിരുന്നത് വഴി പോയത് മണിക്കൂറുകള്‍. എപ്പോഴോ കുളിച്ച് കഴിച്ചുറങ്ങി. നേരത്തേ ഉണരണം, ഏഴരക്ക് ആശുപത്രിയില്‍ എത്തണം….

- Advertisement -

മാസ്‌കും ഗൗണും രണ്ട് ഗ്ലൗസും ഷൂ കവറും തലയില്‍ ഹൂഡും എല്ലാമണിഞ്ഞ് ഒരു തരി തൊലി പുറത്ത് കാണിക്കാത്ത രൂപത്തില്‍ കോവിഡ് ഓപിയിലേക്ക്. പുറത്ത് അപ്പഴേക്കും രോഗികളുണ്ട്. കാത്തിരിക്കുന്നവരുടെ കണ്ണുകള്‍ എന്നെയും ഹൗസ് സര്‍ജനെയും നോക്കുന്നത് വല്ലാത്തൊരു ഭീതിയോടെയാണ്, എന്തോ ഭീകരജീവിയെ കാണുന്നത് പോലെ. ആകെയൊരു മൂകതയുടെ മണം. ശരീരമാകെ പൊതിഞ്ഞതിന്റെ ചൂടും അസ്വസ്ഥതയും വേറെ. ‘പോസിറ്റീവ് കേസുള്ള ആശുപത്രിയല്ലേ, പേടിയില്ലേ ഡോക്ടറേ…?’ എന്ന് ചോദിച്ചവരോടും പറഞ്ഞത് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തിയ ആ ഉത്തരമാണ്- ‘ജോലിയല്ലേ ചേട്ടാ… ഞങ്ങള്‍ ഞങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്.’ ആകെ മൂടുന്ന PPEക്കകത്ത് നെടുവീര്‍പ്പയച്ചത് മുന്നിലുള്ള പ്രവാസി കേട്ടില്ല. കേള്‍പ്പിക്കില്ല. അവരുടെ ധൈര്യം നശിച്ചൂടാ…

മുബൈ, പഞ്ചാബ്, ബഹ്റൈന്‍, ദുബൈ, ഇന്തൊനേഷ്യ തുടങ്ങി എവിടുന്നൊക്കെയോ ഉള്ളവര്‍. പ്രായമായവര്‍ പോലും ഫ്‌ലൈറ്റ് നമ്പറും സീറ്റ് നമ്പറുമെല്ലാം വ്യക്തമായി പറയുന്നുണ്ട്. ആവശ്യം വന്നാല്‍ ഇതെല്ലാം കോണ്ടാക്ട് ട്രേസിങ്ങിനുള്ള ഏറ്റവും സഹായകമായ കാര്യങ്ങളാണ്. ആളുകള്‍ വിവരങ്ങള്‍ ഓര്‍ത്ത് വെക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. നല്ല കാര്യം.

ലക്ഷണങ്ങളുള്ളവരെ മാത്രമാണ് പരിശീലനം ലഭിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇങ്ങോട്ട് കടത്തി വിടുന്നത്. വിശദമായ ഹിസ്റ്ററി എടുപ്പും പരിശോധനയും കഴിഞ്ഞാണ് അവരെ വീട്ടില്‍ വിടണോ അഡ്മിറ്റ് ചെയ്യണോ എന്ന കാര്യം പരിഗണിക്കുന്നത്. ഓരോ രോഗിയോടും 10-15 മിനിറ്റെടുത്ത് സംസാരിക്കുന്നു. ഈ വസ്ത്രം ധരിച്ചാല്‍ വെള്ളം കുടിക്കാനോ കഴിക്കാനോ മൂത്രമൊഴിക്കാനോ പോലും ഷിഫ്റ്റ് കഴിയണം. ഇതൊന്നും പുതിയ കാര്യങ്ങളല്ല കേട്ടോ. എല്ലായിടത്തും എല്ലാ കാലത്തും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എടുക്കുന്ന സാധാരണ മുന്‍കരുതലുകളാണിവയെല്ലാം.

- Advertisement -

ഓപി കഴിഞ്ഞാല്‍ കോണ്ടാക്ട് ട്രേസ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ലാപ്ടോപ്പില്‍ ഫീഡ് ചെയ്യണം, ഓരോരുത്തരെയും വിളിക്കുമ്പോള്‍ അവര്‍ പറയുന്ന നൂറ് ആശങ്കകള്‍ക്ക് മറുപടി പറയണം, #breakthechain ക്യാംപെയിന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പ്, ഫേസ്ബുക്ക്, മീഡിയ…

കോവിഡ് ഓപിയില്‍ നിന്നും സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ ഞങ്ങള്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളെ നേരിട്ട് ചികിത്സിക്കുന്നവരുടെ കാര്യം പറയാതിരിക്കുകരാണ് ഭേദം. സഹിക്ക വയ്യാത്ത പ്രഷറിലാണവര്‍. ഇനിയെത്ര നാള്‍ കൂടി ഞങ്ങള്‍ ഈ രീതിയിലോ ഇതിനപ്പുറമോ തുടരേണ്ടി വരുമെന്നറിയില്ല…

തളര്‍ന്ന് തുടങ്ങിയിരിക്കുന്നു…

ഇതിനെല്ലാമിടയിലും എങ്ങു നിന്നൊക്കെയോ തെളിയുന്നു, ആയിരവും ആയിരത്തഞ്ഞൂറും പേരെ തൊട്ടും മുട്ടിയും നടന്ന കോവിഡ് കേസുകള്‍… സമ്പര്‍ക്കവിലക്ക് മറികടന്ന് നാട്ടിലിറങ്ങുന്നവര്‍…

ഓപിയില്‍ വന്നിരുന്ന് രോഗഭീതി കൊണ്ട് കരയുന്നവര്‍…

ഫോണില്‍ നിറയുന്ന പരാതികള്‍… പരിഭവങ്ങള്‍…

ഉള്ളില്‍ നിറയുന്ന ആധി, ഒറ്റപ്പെടല്‍.

സ്വാര്‍ത്ഥതയോ നിസംഗതയോ വേറെ എന്ത് തന്നെയുമാവട്ടെ… ആരുടെയൊക്കെയോ അലംഭാവം തകര്‍ക്കുന്നത് ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടേത് ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനശേഷി കൂടിയാണ്. സമൂഹത്തിന്റെ മൊത്തം ആരോഗ്യത്തെയാണ്…

ലൊട്ടുലൊടുക്കു വിദ്യകള്‍ കൊണ്ടോ, ഗിമ്മിക്കുകള്‍ കൊണ്ടോ കോവിഡിനെ നേരിടാനാവില്ല. തുടക്കത്തില്‍ അമിതമായി ആത്മവിശ്വാസം കാണിച്ച രാജ്യങ്ങളെല്ലാം ഇപ്പോള്‍ ചക്രശ്വാസം വലിക്കുന്ന കാഴ്ച നമ്മള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നു.

നമ്മളോരോരുത്തരും യോദ്ധാക്കളായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി, ആ മുന്നേറ്റം ദിവസങ്ങളോളം, ആഴ്ചകളോളം നിലനിര്‍ത്താതെ ഈ മഹാമാരിയെ സമൂഹത്തില്‍ നിന്നും തൂത്തുകളയാനാവില്ല.

ചങ്ങലകള്‍ ഭേദിച്ചേ തീരൂ….

Dr. Shimna Azeez

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week