കൈക്കൂലി വാങ്ങിയ ഡോക്ടർ പിടിയിലായ സംഭവം,വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചു, ഇ.ഡി. അന്വേഷണം

തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങിയ ഡോക്ടർ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേരത്തെയും ഡോ.ഷെറി ഐസക്കിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പരാതി അന്വേഷിച്ചിട്ടും ഡിഎംഇ നടപടി എടുത്തില്ല.

മാർച്ച് 9 നാണ് ഡോക്ടർ 3500 രൂപ കൈക്കൂലി വാങ്ങിയെന്ന് ചാലക്കുടി സ്വദേശി വെളിപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പ് അന്വേഷണം പൂർത്തിയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് മെഡിക്കൽ കോളേജ് നൽകിയത്. എന്നിട്ടും ഡോക്ടർക്കെതിരെ നടപടി ഉണ്ടായില്ല.

അതേസമയം, കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ സ്വത്തുക്കളിൽ ഇഡി അന്വേഷണവും വരും. വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചതാണ് കാരണം. അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം.

വിജിലൻസ് വിവരം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കും. വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും. ഗവ. മെഡിക്കൽ കോളേജിലെ ഓർത്തോ സർജൻ ഡോ. ഷെറി ഐസക്കാണ് ഇന്നലെ കൈക്കൂലി കേസിൽ അറസ്റ്റിലായത്.

ശസ്ത്രക്രിയയ്ക്ക് മൂവായിരം രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഡോക്ടറെ ജയിലിലേക്ക് മാറ്റിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News