EntertainmentNationalNews

സ്നേഹം ഈ രീതിയിൽ കാണിക്കരുത്, വേദനയുണ്ട്; ആരാധകരുടെ മരണത്തിൽ യഷ്

ബെംഗലൂരു:ഴിഞ്ഞദിവസമാണ് കന്നഡ സിനിമാതാരം യഷിന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് 25 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ആരാധകർ മരിച്ചത്. കർണാടകത്തിലെ ഗദക് ജില്ലയിലെ സുരാനഗി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഈ സംഭവത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് യഷ്.

അപകടത്തിൽ മരണമടഞ്ഞ ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ ഗാജി (19) എന്നിവരുടെ വീടുകൾ കഴിഞ്ഞദിവസം യഷ് സന്ദർശിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനയല്ലെന്നും ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്നും യഷ് പിന്നീട് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരാധകരെയും സന്ദർശിച്ചു.

‘‘നിങ്ങൾ എവിടെയായിരുന്നാലും, എന്നെ പൂർണ ഹൃദയത്തോടെ സ്‌നേഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ എന്റെ ജന്മദിനത്തിൽ ഏറെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല. എല്ലാവരോടുമായാണ് ആവശ്യപ്പെടുന്നത്. ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തിൽ കാണിക്കരുത്. വലിയ ബാനറുകൾ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെൽഫികൾ എടുക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. എന്റെ എല്ലാ ആരാധകരും എന്നെപ്പോലെ ജീവിതത്തിൽ ഉയരങ്ങളിലെത്താൻ ശ്രമിക്കുക.” യഷ് പറഞ്ഞു.

കോവിഡ് കേസുകൾ കൂടുന്നതിനാൽ ഇത്തവണ താൻ പിറന്നാൾ ആഘോഷിക്കുന്നില്ലെന്ന് യഷ് വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ നിങ്ങൾ ഉയരങ്ങളിലെത്താൻ ശ്രമിക്കുക. നിങ്ങൾ എന്റെ ഒരു യഥാർഥ ആരാധകനാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുക, സന്തോഷവും വിജയവും നേടുക. നിങ്ങളുടെ കുടുംബങ്ങൾക്ക് അഭിമാനികരമാകുന്ന പ്രവൃത്തികൾ ചെയ്യുക”. യഷ് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും ആവശ്യമായ സഹായംചെയ്യുമെന്നും യഷ് അറിയിച്ചു.

തിങ്കളാഴ്ചയായിരുന്നു യഷിന്റെ പിറന്നാൾ. സ്റ്റീൽഫ്രെയിമിൽ സ്ഥാപിച്ച കട്ടൗട്ട് ഉയർത്താൻ ശ്രമിക്കുന്നതിനിടെ മുകളിലുണ്ടായിരുന്ന വൈദ്യുതലൈനിൽ സ്പർശിക്കുകയായിരുന്നു. ഇതോടെ കട്ടൗട്ട് പിടിച്ചിരുന്ന ആറുപേർക്ക് ഷോക്കേറ്റു.

ഹനുമന്തും മുരളിയും സംഭവസ്ഥലത്ത് മരിച്ചു. മറ്റുള്ളവരെ ലക്ഷ്മിപുര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും നവീന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റു മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലായതിനാൽ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് നേരത്തേ യഷ് വ്യക്തമാക്കിയിരുന്നു. സ്ഥലം എം.എൽ.എ. ചന്ദ്രു ലമാനിയും മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം നൽകുമെന്ന് എം.എൽ.എ. അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button