കാസര്‍കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

കാസർകോട്: പെരിയ കുണിയയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ട് പേർ മരിച്ചു. കാൽനടക്കാരനടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാൽ മണ്യം സ്വദേശി താഴത്ത് വീട്ടിൽ എം.നാരായണൻ നായരുടെയും രമണിയുടെയും മകൻ ഗോപാലകൃഷ്ണൻ(55), സഹോദരി ഭർത്താവ് പരവനടുക്കം, തലക്ലായി സ്വദേശിയും റിട്ട. സി.പി.സി.ആർ.ഐ ഉദ്യോഗസ്ഥനുമായ പുതുച്ചേരി നാരായണൻ നായർ(60) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ കുണിയ സ്‌കൂളിന് സമീപത്തെ ദേശീയപാതയിലാണ് അപകടം. സ്കൂട്ടറിലിടിച്ച കാർ പിന്നീട് വഴിയാത്രക്കാരനെ ഇടിച്ച് ദേശീയപാത നിർമാണ സ്ഥലത്തെ കുഴിയിൽ വീഴുകയായിരുന്നു. ഓടിക്കൂടിയ ആളുകൾ നാരായണനെയും ഗോപാലകൃഷ്‌ണനെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കാൽനടയാത്രക്കാരൻ കുണിയയിലെ ഹംസ, കാറിലുണ്ടായിരുന്ന നാലുപേർ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു. ബേക്കൽ പൊലീസ് കേസെടുത്തു.

രുഗ്മിണിയാണ് നാരായണൻ്റെ ഭാര്യ. മക്കൾ: അരുൺ, അഖില. സഹോദരങ്ങൾ: കുമാരൻ, കൃഷ്ണൻ, കാർത്യായനി, മീനാക്ഷി. ആദ്യകാല കബഡി താരമാണ് ഗോപാലകൃഷ്ണണൻ. ലക്ഷ്‌മിയാണ് ഭാര്യ. മക്കൾ: ഡോ.അമൃത, ധന്യ (എൽ.എൽ.ബി വിദ്യാർത്ഥിനി). സഹോദരങ്ങൾ: ഹരീന്ദ്രൻ, രുഗ്മിണി, രാധ, അംബുജാക്ഷി, തങ്കമണി. അപകടവിവരമറിഞ്ഞ് നിരവധി പേർ ആശുപത്രിയിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News