മീറ്ററിടാൻ പറഞ്ഞു ഇഷ്ടപ്പെട്ടില്ല എ.എം.വി.ഐ.എ ഇറക്കിവിട്ടു,പിന്നാലെ അസഭ്യവര്‍ഷവും; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് പോയി

കാക്കനാട്: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ വിളിച്ച യാത്രക്കാരന്‍ മീറ്ററിടാന്‍ പറഞ്ഞത് ഡ്രൈവര്‍ക്ക് ഇഷ്ടമായില്ല. ഉടന്‍ യാത്രക്കാരനെ എയര്‍പോര്‍ട്ട് റോഡില്‍ ഇറക്കിവിട്ടു. പോകുന്ന സമയത്ത് ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരനോട് മോശമായി സംസാരിച്ചാണ് ഡ്രൈവര്‍ സ്ഥലംവിട്ടത്.

കൊല്ലം ആര്‍.ടി.ഒ. ഓഫീസില്‍ ജോലി ചെയ്യുന്ന അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഡ്രൈവര്‍ നടുറോഡില്‍ ഇറക്കിവിട്ടത്. സംഭവത്തിനു പിന്നാലെ ഓട്ടോ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് പിഴയ്ക്കു പുറമെ ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറിന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു.

വിമാനത്താവളത്തില്‍നിന്ന് അത്താണി ഭാഗത്തേക്കാണ് ഓട്ടം വിളിച്ചത്. യാത്രക്കൂലിയായി 180 രൂപ ഡ്രൈവര്‍ ആവശ്യപ്പെട്ടു. അഞ്ച് കിലോ മീറ്ററില്‍ താഴെയുള്ള ഓട്ടമായതിനാല്‍ 180 കൂടുതലാണെന്നും 150 രൂപ വരെ തരാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വണ്ടി പുറപ്പെട്ടപ്പോള്‍ മീറ്ററിടാന്‍ ആവശ്യപ്പെട്ട യാത്രക്കാരന്‍ മീറ്റര്‍ നിരക്ക് പ്രകാരം തുക തരാമെന്നും അറിയിച്ചു. ഇതോടെ യൂണിഫോം പോലും ധരിക്കാത്ത ഡ്രൈവര്‍ വണ്ടിയില്‍നിന്ന് ഇറക്കിവിട്ടു.

താനൊരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്നു പറഞ്ഞ്, ഫോണില്‍ ഓട്ടോയുടെ ചിത്രം പകര്‍ത്തിയതോടെ ഓട്ടോ ഡ്രൈവര്‍ മോശമായി സംസാരിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി. ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ജി. നിഷാന്ത് ഓട്ടോ ഡ്രൈവറെ പിടികൂടി.

ആര്‍.ടി. ഓഫീസില്‍ നടത്തിയ ഹിയറിങ്ങില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. കെ. മനോജ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മീറ്ററിടാത്തതു കൂടാതെ അമിത ചാര്‍ജ് വാങ്ങല്‍, യൂണിഫോം ധരിക്കാതിരിക്കല്‍, മോശം സംസാരം എന്നിവയ്‌ക്കെല്ലാം ചേര്‍ത്താണ് പിഴ ചുമത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News