പോക്സോ കേസുകളില്‍ കുറ്റകൃത്യത്തിനിരയാകുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്തരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം:പോക്സോ കേസുകളില്‍ അതിക്രമത്തിനിരയാകുന്ന വ്യക്തിയുടെ പേരോ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് കാര്യങ്ങളോ യാതൊരു കാരണവശാലും വെളിപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളും നിപുന്‍ സക്സേന കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലൈംഗികാതിക്രമത്തിനിരയായ വ്യക്തിയുടെ പേരോ തിരിച്ചറിയാന്‍ സഹായിക്കുന്ന ഏതെങ്കിലും വസ്തുതകളോ അച്ചടി, ഇലക്ട്രോണിക്, നവമാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിക്കരുതെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. കുറ്റകൃത്യത്തിന് ഇരയായ വ്യക്തി മരണമടയുകയോ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയോ ചെയ്യുന്ന ഘട്ടത്തിലായാല്‍പ്പോലും അടുത്ത ബന്ധുവിന്‍റെ അനുമതി ഉണ്ടെങ്കില്‍ക്കൂടി പേരു വെളിപ്പെടുത്താന്‍ പാടില്ല. പേരു വെളിപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായാല്‍ അത് തീരുമാനിക്കാനുള്ള അധികാരം സെഷന്‍സ് ജഡ്ജിനായിരിക്കും.

പോക്സോ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമം 376, 376 എ, ബി, സി, ഡി, ഡി എ, ഡി ബി, ഇ, 376 ഇ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രഥമവിവര റിപ്പോര്‍ട്ട് പബ്ലിക് ഡൊമൈനില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. ഇത്തരം വ്യക്തിയുടെ പേര് പരാമര്‍ശിക്കുന്ന രേഖകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ കഴിയുന്നതും സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കേണ്ടതാണ്. അന്വേഷണ ഏജന്‍സി, കോടതി എന്നിവയില്‍ നിന്നും കുറ്റകൃത്യത്തിനിരയായ വ്യക്തിയുടെ പേര് ലഭിക്കുന്ന എല്ലാ ഏജന്‍സികള്‍ക്കും അവ രഹസ്യമായി സൂക്ഷിക്കാന്‍ ബാധ്യതയുണ്ട്. സീല്‍ ചെയ്ത കവറില്‍ കോടതിക്കോ അന്വേഷണ ഏജന്‍സിക്കോ നല്‍കുന്ന റിപ്പോര്‍ട്ടില്‍ മാത്രമേ പേര് പരാമര്‍ശിക്കാവൂ എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവിലെ ഈ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹൈക്കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കോടതികളില്‍ സമര്‍പ്പിക്കുന്ന രേഖകളിലും മറ്റും അതിക്രമത്തിനിരയായ വ്യക്തിയുടെ പേര് പരാമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News