മോന്‍സനെതിരായ പോക്‌സോ കേസില്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്തു

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ആരോപണ വിധേയരായ കളമശ്ശേരി ആശുപത്രിയിലെ ഡോക്ടേഴ്സിനെ ചോദ്യം ചെയ്തു. പോക്‌സോ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ഡോക്ടേഴ്സിനെ ചോദ്യം ചെയ്ത്. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.

അതേസമയം കേസില്‍ പെണ്‍കുട്ടിയുടെയും ബന്ധുവിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തി. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഒരു സീനിയര്‍ ഡോക്ടര്‍ ഉള്‍പ്പടെ 3 ഡോക്ടര്‍മാര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മെഡിക്കല്‍ കോളജിനെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ പറയുന്നതെല്ലാം കള്ളമാണെന്നും പെണ്‍കുട്ടി ആരോപിച്ചു. ലേബര്‍ റൂമില്‍ പൂട്ടിയിട്ടുള്ള ചോദ്യംചെയ്യലായിരുന്നു നടന്നത്. പെണ്‍കുട്ടിയെ അപമാനിക്കും വിധമായിരുന്നു മൂന്ന് വനിതാ ഡോക്ടര്‍മാരുടെയും പെരുമാറ്റം.

വൈദ്യപരിശോധന വേണ്ടെന്നും മടങ്ങണമെന്നും പറഞ്ഞതോടെ മുറിയില്‍ പൂട്ടിയിട്ടു. തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ ബലമായി തട്ടിമാറ്റി. ഒടുവില്‍ ഒരുവിധം മുറി തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കാത്തുനിന്ന രണ്ട് വനിതാ പോലീസുകാര്‍ക്കൊപ്പമാണ് പുറത്തെത്തിയത്. പുറകെ വന്ന ഡോക്ടര്‍മാര്‍ ആക്രോശിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരും തടയാന്‍ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News