കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു ; അപവാദ പ്രചരണങ്ങള്‍ നടത്തിയവർ കുടുങ്ങും

കൊല്ലം : സ്വകാര്യ ആശുപത്രി ഉടമ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡോക്ടര്‍ അനൂപിന്‍റെ മരണത്തില്‍ ഐ പി സി 174 അനുസരിച്ച്‌ അസ്വഭാവിക മരണത്തിന് കേസ്സെടുത്ത് കിളികൊല്ലൂര്‍ പൊലീസാണ് അന്വേഷണം തുടങ്ങിയത്.

സാമൂഹിക മാധ്യമങ്ങളിലുടെ ഡോക്ടര്‍ക്ക് എതിരെ നടത്തിയ അപവാദ പ്രചരണങ്ങള്‍ ഉള്‍പ്പെടെ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ഡോക്ടറുടെ ഭാര്യ, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.

സൈബര്‍ നിയമപ്രകാരം സാമൂഹികമാധ്യമങ്ങളിലൂടെ ഡോക്ടറെ അപകീര്‍ത്തിപ്പെടുത്തി എന്ന് ഐ എം എയും ബന്ധുക്കളും ആരോപിക്കുന്ന സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

കുട്ടിമരിച്ചതിന് ശേഷം ഡോക്ടറുടെ മോബൈല്‍ ഫോണിലേക്ക് വന്ന കോളുകളും സൈബര്‍ സംഘം പരിശോധിക്കും. ഡോക്ടര്‍ ആത്മഹത്യചെയ്യുന്നതിന് തൊട്ടമുന്‍പ് ആശുപത്രിയിലെത്തിയ പ്രാദേശിക നേതാക്കളെ ചോദ്യചെയ്യാനും സാധ്യത ഉണ്ട്.

ശസ്ത്രക്രിയക്ക് ഇടയില്‍ കുട്ടി മരിച്ച സംഭത്തില്‍ കൊല്ലം എ സി പിയാണ് അന്വേഷണം നടത്തുന്നത്. ഡോക്ടറില്‍ നിന്നും നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News