വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം; എം കെ സ്റ്റാലിന്‍

ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ് നിയമസഭയില്‍ എത്തിയത്. വലിയ എതിര്‍പ്പുകള്‍ ഉള്ളപ്പോഴും പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

ബില്‍ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണ്. നിരവധി രാഷ്ട്രീയപാര്‍ട്ടികളാണ് വഖഫ് ബില്ലിനെ എതിര്‍ത്തത്. 232 പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 288 പേര്‍ അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. ബില്ലിനെ എതിര്‍ക്കുന്ന അംഗങ്ങളുടെ എണ്ണം ഉയര്‍ന്നിട്ടും ഭേദഗതികളില്ലാതെയാണ് ബില്‍ പാസാക്കിയത്. ഇതിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതുകൊണ്ടാണ് കറുത്ത ബാഡ്ജണിഞ്ഞ് ഇന്ന് നിയമസഭയില്‍ എത്തിയത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. പ്രതിപക്ഷം വലിയ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും അതൊന്നും പരിഗണിക്കാതെയായിരുന്നു ബില്‍ പാസാക്കിയത്.

ബില്ലില്‍ പ്രതിപക്ഷം ഭേദഗതികള്‍ നിര്‍ദേശിച്ചുവെങ്കിലും അതെല്ലാം തള്ളുകയായിരുന്നു. ബില്ലിന്റെ ചര്‍ച്ചക്കിടെ മുനമ്പം ഭൂമി പ്രശ്‌നം, സ്ത്രീ പ്രാതിനിധ്യം, ക്ഷേത്രഭൂമികളുടെ കൈയേറ്റം, സര്‍ക്കാറിന്റെ വഖഫ് കൈയേറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം വഖഫിനെയും വഖഫ് ബോര്‍ഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അമിത് ഷായുടെയും റിജിജുവിന്റെയും നേതൃത്വത്തില്‍ ഭരണപക്ഷം നടത്തിയ ആരോപണങ്ങളും അവകാശവാദങ്ങളും ഗൗരവ് ഗോഗോയ്, കെ.സി. വേണുഗോപാല്‍, അഖിലേഷ് യാദവ്, കല്യാണ്‍ ബാനര്‍ജി, എ. രാജ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം തുറന്നുകാട്ടിയതോടെ പല പ്രസ്താവനകളും പിന്‍വലിക്കുന്നതിനും സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യുന്നതിനും ലോക്‌സഭ സാക്ഷ്യം വഹിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News