KeralaNews

വിസിമാർക്കുള്ള പുറത്താക്കൽ നോട്ടീസ്: ഗവർണർ ഒന്നര മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി:വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ചാൻസലറായ ഗവർണർ നാല് സർവ്വകലാശാലകളിലെ വിസിമാർക്ക് നല്‍കിയ കാരണംകാണിക്കൽ നോട്ടീസിൽ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം നൽകി.

വൈസ് ചാൻസലർമാരുടെ ഭാഗം കേട്ടശേഷം വേണം നടപടി. സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലറായ ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസിന്റെ ഉത്തരവ്.

സംസ്കൃത സർവകലാശാല വിസി ഡോ. എംവി നാരായണൻ, കാലിക്കറ്റ് സർവകലാശാല വിസി എംകെ ജയരാജ്, ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസി ഡോ. പിഎം മുബാറക് പാഷ എന്നിവർ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

സര്‍ക്കാരുമായി ഇടഞ്ഞുനിൽക്കുന്ന വിസി കടുത്ത നിലപാടുകളിലേക്ക് പോകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യംവെച്ച് ഗവർണർ അയയാനുള്ള സാധ്യതയില്ല. കഴിഞ്ഞദിവസം രാജ്ഭവനിൽ നടന്ന റിപ്പബ്ലിക് ദിന വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.

കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കുസാറ്റ്, മലയാളം സർവ്വകലാശാല, കാർഷിക, സാങ്കേതിക സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, സംസ്കൃതം, ശ്രീനാരായണ സർവ്വകലാശാല എന്നിവിടങ്ങളിലെ വിസി നിയമനം ചട്ടങ്ങൾ ലംഘിച്ചാണ് എന്നാണ് ഗവർണറുടെ നിലപാട്.

ഇതിൽ സാങ്കേതിക, ഫിഷറീസ്, കണ്ണൂർ സർവകലാശാലാ വിസിമാരെ കോടതികൾ നീക്കം ചെയ്തുകഴിഞ്ഞു. കേരള, എംജി, കുസാറ്റ്, മലയാളം, കാർഷിക വിസിമാർ കാലാവധി കഴിഞ്ഞതിനാൽ സ്ഥാനമൊഴിഞ്ഞു. ബാക്കിയുള്ളവരുടെ കാര്യത്തിലാണ് പെട്ടെന്ന് തീരുമാനമെടുക്കാൻ ചാൻസലറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button