‘വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു, അവരെ രക്ഷിച്ച്… രക്ഷിച്ച്…’; ദിലീപിന്റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും സുഹൃത്തുമായിട്ടുള്ള പുതിയ ഫോണ്‍സംഭാഷണം പുറത്തുവന്നു. സുഹൃത്ത് ബൈജു ചെങ്ങമനാടുമായിട്ടുള്ള ഫോണ്‍ സംഭാഷണമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. 2017 നവംബര്‍ 15നുള്ള സംഭാഷണമാണ് പുറത്തുവന്നത്. ഈ ശബ്ദരേഖ ഇന്നലെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

‘ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അത്… അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ ദിലീപ് പറയുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്തതാണ് ഈ സംഭാഷണം.ദിലീപിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഈ ശബ്ദരേഖ കണ്ടെടുത്തത്.

എന്നാല്‍ ഇത് തന്റെ ശബ്ദരേഖയല്ലെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇത് ആരോ തനിക്ക് അയച്ചു തന്നതാണെന്നാണ് കഴിഞ്ഞ തവണ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. എന്നാല്‍ ശബ്ദം ദിലീപിന്റേത് തന്നെയാണെന്ന് സാക്ഷികള്‍ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

കേസില്‍ ദിലീപ് പുതിയ കഥ ഉണ്ടാക്കുകയാണോ എന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നതു സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ കുറ്റപ്പെടുത്തിക്കൊണ്ട് ദിലീപിന്റെ സഹോദരീഭര്‍ത്താവ് ടി എന്‍ സുരാജ് പറയുന്ന ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News