CrimeKeralaNews

ഗൂഢാലോചന നടത്തിയത് ദിലീപ് തന്നെ, താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു; ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പള്‍സര്‍ സുനിയുടെ പ്രതികരണം

കൊച്ചി:കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ എത്തിയിരുന്നത്. ഇതിന് പിന്നാലെ വലിയ കോളിളക്കമാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വെളിപ്പെടുത്തലില്‍ പ്രതികരിച്ചിരിക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ശോഭന സുനിയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ശ്രീലേഖയുടെ ആരോപണങ്ങളെ സുനി പൂര്‍ണമായും തള്ളുകയായിരുന്നുവെന്ന് ശോഭന പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപ് നിരപരാധിയാണെന്ന് മുദ്രകുത്തിയിരിക്കുകയാണ് ആര്‍ ശ്രീലേഖ. പള്‍സര്‍ സുനി മുന്‍പും പല നടിമാരേയും ഇത്തരത്തില്‍ പണത്തിനായി തട്ടിക്കൊണ്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പലരും പണം കൊടുത്ത് ഒതുക്കുകയായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു. കേസില്‍ ദിലീപ് ആണ് ക്വട്ടേഷന്‍ നല്‍കിയിരുന്നതെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളിരിക്കെ തന്നെ സുനി അത് സമ്മതിച്ചേനേയെന്നായിരുന്നു ശ്രീലേഖ പറയുന്നത്.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതിയതെന്ന് പറയുന്ന കത്ത് വിപിന്‍ ലാലിനെ കൊണ്ട് പോലീസുകാര്‍ എഴുതിച്ചതാണെന്നും 2022 ല്‍ പള്‍ സുനിയുടെ അമ്മയുടെ കൈയ്യില്‍ കിട്ടിയത് മറ്റൊരു കത്താണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായി കുറ്റം നടത്തിയിരുന്നവരാണ് സുനി അടക്കം നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായവരില്‍ പലരുമെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

എന്നാല്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ മകന്‍ നിഷേധിച്ചുവെന്ന് ശോഭന പറയുന്നു. ഈ വിഷയങ്ങളില്‍ സുനിക്ക് പറയാനുള്ളത് എന്താണെന്ന് അറിയാനാണ് താന്‍ മകനെ കാണാന്‍ പോയത്. പലരും എന്തൊക്കെയോ വിളിച്ച് പറയുകയാണെന്നാണ് അവന്‍ പറയുന്നത്. കാശുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ടാകും. നമ്മള്‍ കാശില്ലാത്തവര്‍ ആണല്ലോ അത് പറയുന്നത് കേള്‍ക്കാന്‍ ആരും കാണില്ലെന്നും അവന്‍ പറഞ്ഞുവെന്നും ശോഭന പറഞ്ഞു.

താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും സുനി തന്നോട് പറഞ്ഞു. കേസിന്റെ ഗൂഢാലോചന നടത്തിയത് ദിലീപാണെന്നാണ് സുനി നേരത്തേ പറഞ്ഞത്. അക്കാര്യമാണ് കത്തിലൂടെ സുനി പറഞ്ഞത്. അക്കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അവന്‍ ആവര്‍ത്തിച്ചു, ശോഭന പറഞ്ഞു. സുനി തന്നെയാണ് തനിക്ക് കത്ത് നല്‍കിയത്. കോടതിയില്‍ വെച്ചാണ് തന്നത്. തന്റെ മകന്‍ തന്നോട് കളവ് പറയുമെന്ന് കരുതുന്നില്ല എന്നും ശോഭന പറഞ്ഞു.

ഒരു കൊമ്പനോട് അണ്ണാന്‍ കുഞ്ഞായ തനിക്ക് ഏറ്റുമുട്ടാന്‍ കഴിയില്ലല്ലോയെനാണ് നേരത്തേ സുനി പറഞ്ഞത്. അത് ആവര്‍ത്തിക്കുകയാണ് സുനി. ദിലീപ് തന്നയാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. മറ്റ് നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ പള്‍സര്‍ സുനി തയ്യാറായില്ലെന്നും ശോഭന പറഞ്ഞു.

2018 മെയ് 7 നായിരുന്നു സുനി ജയിലില്‍ നിന്നും കത്തെഴുതിയത് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു കത്തിന്റെ പൂര്‍ണരൂപം സുനിയുടെ അമ്മ ശോഭന പുറത്ത് വിട്ടത്. ഈ കത്തിന്റെ ഒറിജിനല്‍ െ്രെകംബ്രാഞ്ച് സംഘത്തിന് പിന്നീട് ലഭിച്ചിരുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു കുന്ദംകുളം സ്വദേശി ജിംസിന്റെ വീട്ടില്‍ നിന്നായിരുന്നു കത്ത് കണ്ടെത്തിയത്.

അതേസമയം ശ്രീലേഖയുടെ ആരോപണങ്ങളെ തള്ളി ജിംസണും രംഗത്തെത്തിയിരുന്നു. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നുവെന്നായിരുന്നു ജിംസണ്‍ പ്രതികരിച്ചത്. സുനി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതിന് അനുസരിച്ച് വിപിന്‍ ലാല്‍ ജയിലില്‍ നിന്നും കത്തെഴുതുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെന്നും ജിംസണ്‍ വ്യക്തമാക്കി.

അതിനിടെ പള്‍സര്‍ സുനിയും ദിലീപും നില്‍ക്കുന്ന ഫോട്ടോ വ്യാജമാണെന്ന് ശ്രീലേഖയുടെ ആരോപണങ്ങളെ തള്ളി ഫോട്ടോഗ്രാഫറും രംഗത്തെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ ചിത്രമാണത്. യാതൊരു ഫോട്ടോഷോപ്പും നടത്തിയിട്ടില്ല. അന്ന് ദിലീപിനെ കണ്ട കൗതുകത്തില്‍ പകര്‍ത്തിയതാണ് ആ ചിത്രം. പിന്നീട് വാര്‍ത്തയിലൂടെയാണ് ദിലീപിനൊപ്പം ഉള്ളത് പള്‍സര്‍ സുനിയാണെന്ന് താന്‍ അറിഞ്ഞതെന്നും ഫോട്ടോഗ്രാഫറായ ബിദില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button