തലശേരിയില്‍ ദമ്പതികളെ അക്രമിച്ച സംഭവം: പൊലിസിനെ വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്

കണ്ണൂര്‍: തലശേരിയില്‍ ദമ്പതികളെ അക്രമിച്ചുവെന്ന പരാതിയില്‍ പൊലിസ് വെട്ടിലായി. നേരത്തെ തങ്ങള്‍ പിടികൂടിയ യുവാവിനെ മര്‍ദ്ദിച്ചില്ലെന്നു പറഞ്ഞ പൊലിസിന്റെ വാദം പൊളിച്ചടുക്കി കൊണ്ടാണ് ഇപ്പോള്‍ മെഡിക്കല്‍ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് തലശേരിയിലെ പൊലിസ്.

തലശേരിയില്‍ കടല്‍പ്പാലം കാണാനെത്തിയ ദമ്പതികളെ പൊലിസ് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. പൊലിസിന്റെ മര്‍ദ്ദനത്തിന് തലശേരി പാലയാട് സ്വദേശി പ്രത്യൂഷ് ഇരയായെന്നാണ് വൂണ്ട് റിപ്പോര്‍ട്ടിലുള്ളത്. തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് പ്രത്യൂഷിനെ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍ ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഭാര്യ മേഘയ്ക്ക് പരുക്കൊന്നുമില്ല. നേരത്തെ സംഭവദിവസം രാത്രി പ്രത്യൂഷിനെ പൊലിസ് മര്‍ദ്ദിച്ചുവെന്ന് ഭാര്യ മേഘ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാരാക്കിയപ്പോള്‍ പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ചു എഴുതി നല്‍കാനാണ് കോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ബലപ്രയോഗത്തിലൂടെയാണ് പ്രത്യൂഷിനെ പൊലിസ് അറസ്റ്റു ചെയ്തുവെന്ന ഭാര്യയുടെആരോപണം സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തായ മെഡിക്കല്‍ റിപ്പോര്‍ട്ട്. ദമ്പതികളെ അറസ്റ്റു ചെയ്യുമ്പോള്‍ തങ്ങള്‍ മര്‍ദ്ദിച്ചില്ലെന്ന പൊലിസിന്റെ വാദം പൊളിയുന്നതാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടെന്നാണ് ഭാര്യ മേഘ പറയുന്നത്. ജീപ്പില്‍വെച്ചാണ് പ്രത്യൂഷിനെ പൊലിസ് മര്‍ദ്ദിച്ചതെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഇതു സാധൂകരിക്കുന്നവിധത്തിലാണ്പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റുവെന്ന് വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ഇയാളുടെ ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. ഇതിനിടെ പ്രത്യൂഷിന്റെ ജാമ്യഹരജി തലശേരി മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. തലശേരി എഎസ്പി വിഷ്ണുപ്രദീപ് ഇതു സംബന്ധിച്ച വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് നാളെ തന്നെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News