വി.ഐ.പിക്ക് മന്ത്രിയുമായി അടുത്ത ബന്ധം, ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണില്‍ വിളിച്ചു: സംവിധായകന്‍ ബാലചന്ദ്രകുമാര്‍

കൊച്ചി: ദിലീപിനെതിരായ കേസിലെ വി.ഐ.പിക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ വീട്ടിലിരുന്ന് വി.ഐ.പി ഒരു മന്ത്രിയെ വിളിച്ചിരുന്നു. അന്വേഷണ സംഘത്തെ സ്വാധീനിക്കാനും വി.ഐ.പി ശ്രമിച്ചിരുന്നതായി ബാലചന്ദ്ര കുമാര്‍ പറഞ്ഞു. മെഹബൂബ് അബ്ദുള്ളയെ കൂടാതെ രണ്ട് പേര്‍ കൂടി പോലീസിന്റെ പട്ടികയിലുണ്ട്. പാലക്കാട്, എറണാകുളം സ്വദേശികളെയാണ് പോലീസ് നിരീക്ഷിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലപ്പെടുത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. വി.ഐ.പിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതായി സൂചന. കോട്ടയം സ്വദേശിയായ വ്യവസായിയുടെ ശബ്ദ പരിശോധന ഉടന്‍ രേഖപ്പെടുത്തിയേക്കും. ഇതിനിടെ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

വിചാരണക്കോടതിക്കെതിരായി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച. ഹൈക്കോടതിയാണ് വിധി പറയുക. 16 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ നേരത്തെ വിചാരണ കോടതി അനുമതി നിഷേധിച്ചിരുന്നു. വിചാരണ കോടതി നടപടികള്‍ നീതിയുക്തമാകുന്നില്ലന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹര്‍ജി നല്‍കിയിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ദുര്‍ബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹരജിയിലെ പ്രധാന ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News