24.9 C
Kottayam
Friday, May 10, 2024

‘ജനപ്രിയന്‍’ അകത്തേക്കോ? ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹര്‍ജിയില്‍ ഇന്ന് തീരുമാനമാകും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ കൈമാറിയ തെളിവുകളില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന് കാണിച്ചാണ് ക്രൈം ബ്രാഞ്ച് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവ് ഉണ്ടെന്നാണ് ഹര്‍ജിയില്‍ അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം നേരത്തെ ജിന്‍സണ്‍, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം നിരാകരിച്ചത്. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചു എന്നതിന്റ നിരവധി തെളിവുകള്‍ ലഭിച്ചെു എന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ റിമാന്‍ഡ് ചെയ്ത് 85 ദിവസം ജയിലിലാക്കിയിരുന്നു. പിന്നീട് ഹൈക്കോടതി ആണ് അന്ന് ഉപാധികളോടെ ദിലീപിന് ജാമ്യം നല്‍കിയത്. അതിനിടെ ദിലീപിന്റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം എന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണം എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസും അന്നത്തെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ല എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തില്‍ സാക്ഷി മൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയിരുന്ന ദിലീപിന്റെ സഹോദരന്‍ അനൂപുമായി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണം എന്നാ് ബി രാമന്‍പിള്ള പ്രോസിക്യൂഷന്‍ സാക്ഷിയെ പഠിപ്പിക്കുന്നതാണ് പുറത്തുവന്ന സംഭാഷണത്തിലുള്ളത്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്താണ് ഗൂഢാലോചനയില്‍ ദിലീപിനെതിരായ പ്രധാന തെളിവുകളില്‍ ഒന്ന്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകള്‍ എങ്ങനെ മാറ്റി പറയണം എന്നാണ് സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള ദിലീപിന്റെ സഹോദരന്‍ അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്നത്. 2017 ഏപ്രില്‍ 17 നായിരുന്നു കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയത്. ഏപ്രില്‍ 10 നാണ് ജയിലില്‍ വെച്ച് സുനില്‍ ദിലീപിന് കത്ത് എഴുതിയത് എന്നാണ് പറയപ്പെടുന്നത്.

ഈ കത്ത് ദിലീപിന് കൈമാറാന്‍ സുനിയുടെ ആവശ്യ പ്രകാരം വിഷണു ദിലീപിന്റെ വൂട്ടിലെത്തിയിരുന്നു. പിന്നീട് ദിലിപിന്റെ മാനേജര്‍ അപ്പുണിയെ കണ്ട് ഇക്കാര്യം പറയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ എങ്ങനെ തിരുത്തണമെന്നാണ് ബി രാമന്‍പിള്ള ദിലീപിന്റെ സഹോദരന്‍ അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്നത്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈല്‍ ഫോണില്‍ ഇത് റെക്കോഡ് ചെയ്തിരുന്നു. അനൂപിന്റെ ഫോണ്‍ പരിശോധനയില്‍ ലഭിച്ച ഈ തെളിവാണ് ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിക്ക് കൈമാറിയത്.

കേസില്‍ അഭിഭാഷകന്‍ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്റെ തെളിവായാണ് ഓഡിയോ കൈമാറിയിരിക്കുന്നത്. ഇതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ശ്രമിച്ചെന്ന കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് അന്വേഷണ സംഘത്തിന് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week