ധർമസ്ഥല: മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറഞ്ഞ് കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണസംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേത്രാവതി പുഴക്കരയിലെ സ്നാനഘട്ടിനരികിലുള്ള റവന്യൂഭൂമിയിലാണ് സംഘം കുഴിച്ചുനോക്കിയത്.
മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കാണിച്ചുകൊടുത്ത 13 സ്ഥലങ്ങൾ തിങ്കളാഴ്ച അന്വേഷണസംഘം അടയാളപ്പെടുത്തി പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിൽ ഒന്നാമത്തെ നമ്പറായി അടയാളപ്പെടുത്തിയ സ്ഥലത്താണ് ചൊവ്വാഴ്ച കുഴിച്ചുനോക്കിയത്.
12 മണിയോടെ ആറു തൊഴിലാളികൾ കുഴിച്ചുതുടങ്ങിയെങ്കിലും പുഴയിലെ ശക്തമായ വെള്ളപ്പാച്ചിൽ കാരണം ഉറവവന്നതോടെ മൂന്നടി മണ്ണേ മാറ്റാനായുള്ളു. തുടർന്ന് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് എട്ടടിയോളം കുഴിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പോലീസ് നായയെയും എത്തിച്ചിരുന്നു. വൈകീട്ട് ആറോടെ ആദ്യ ദിവസ പരിശോധന അവസാനിപ്പിച്ച് മുൻ ശുചീകരണത്തൊഴിലാളിയെയും കൊണ്ട് അന്വേഷണസംഘം മടങ്ങി. ബുധനാഴ്ച രണ്ടാമത്തെ സ്ഥലത്തെ മണ്ണുനീക്കി പരിശോധന തുടരും.
ചൊവ്വാഴ്ച കുഴിച്ച സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധ്യതയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 2019-ൽ പ്രദേശത്ത് പ്രളയമുണ്ടായിരുന്നു. നേത്രാവതി പുഴ കരകവിഞ്ഞൊഴുകി സ്നാനഘട്ട് മൊത്തം തകർന്നിരുന്നു. മാത്രമല്ല ഉരുൾപൊട്ടലുണ്ടായി മണ്ണും കല്ലും പ്രദേശത്ത് വന്നടിഞ്ഞിരുന്നു. ഇവിടെയാണ് 2014-ൽ മൃതദേഹം കുഴിച്ചിട്ടതായി ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയത്.
പ്രളയത്തിത്തിൽ മൃതദേഹാവശിഷ്ടങ്ങൾ ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്നും പരിസരവാസികൾ സംശയം പ്രകടിപ്പിച്ചു. മണ്ണുനീക്കി പരിശോധിക്കുമെന്നറിഞ്ഞതോടെ നൂറുകണക്കിന് നാട്ടുകാരാണ് സ്നാനഘട്ടിൽ രാവിലെ എത്തിയത്. പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
മൂന്നടി താഴ്ചയിൽ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് തൊഴിലാളിയുടെ വെളിപ്പെടുത്തലെന്നും അതിന്റെ ഇരട്ടി ആഴത്തിൽ കുഴിച്ചുനോക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിഐജി എൻ.എം. അനുചേത് പറഞ്ഞു. ആദ്യസ്ഥലത്ത് എട്ടടി താഴ്ചയിൽ മണ്ണുനീക്കി പരിശോധിച്ചു.

