ഇരുചക്രവാഹനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ കര്‍ശന നടപടിയെന്ന് ഡി.ജി.പി; ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം

തിരുവനന്തപുരം: ഇരുചക്രവാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും. പോലീസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സംസ്ഥാനമാകെ സുരക്ഷക്ക് 59,292 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ 140 കമ്പനി കേന്ദ്ര സേനയെയാണ് സുരക്ഷക്ക് വിന്യസിച്ചിരിക്കുന്നതെന്നും ലോക് നാഥ് ബെഹ്റ പറഞ്ഞു. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ 24 മണിക്കൂറും സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും തണ്ടര്‍ബോള്‍ട്ടുമുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൈക്ക് റാലിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വോട്ടെടുപ്പിന് മുന്ന് ദിവസം ശേഷിക്കെ ബൈക്ക് റാലികള്‍ പാടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് മാത്രമെ ഇത്തരം റാലികള്‍ നടത്താന്‍ അനുമതിയുള്ളു.

തെരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയതിന് അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച്. സലാമിനെതിരേ പോലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെയാണ് മണ്ഡലത്തിലെ പ്രചാരണത്തില്‍ ബൈക്ക് റാലി നടത്തിയത്. ഇതിനെതിരേ യുഡിഎഫ് നേതൃത്വം പരാതി നല്‍കുകയും ചെയ്തിരുന്നു. ബൈക്ക് റാലികളില്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News