25.3 C
Kottayam
Saturday, May 18, 2024

മഴ കുറഞ്ഞിട്ടും ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ല: പ്രധാന ഡാമുകളെല്ലാം തുറന്നു,മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്ന് സ്റ്റാലിന്‍

Must read

ചെന്നൈ; മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടി.മുല്ലപ്പെരിയാറിന്‍റെ  കാര്യത്തിൽ ഒരു ആശങ്കയും വേണ്ട.അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്‍റെ  ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്‍റെ  താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്.വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്.മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു ജലം ഒഴുക്കില്ലെന്നും പിണറായി വിജയന്‍റെ  കത്തിനുള്ള മറുപടിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉറപ്പ് നല്‍കി.

മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ഈ മാസം അഞ്ചിനാണ് സ്റ്റാലിന് പിണറായി കത്ത് അയച്ചത്.അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കേരളത്തി്നറെ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. 

കഴിഞ്ഞ വർഷം  കൃത്യമായ മുന്നറിയിപ്പുകൾ നൽകാതെ രാത്രി സമയത്ത് തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ നീരൊഴുക്കി വർധിച്ച് പല വീടുകളിലും വെള്ളം കയറിയ സാഹചര്യവും ഉണ്ടായി. ഇതേ തുടർന്നാണ് 24 മണിക്കൂർ  മുൻകൂട്ടി കേരളത്തെ നടപടികൾ  അറിയിക്കണമെന്ന് കേരളം അഭ്യർത്ഥിച്ചത്. 

മുല്ലപ്പെരിയാർ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനം. സെക്കന്റിൽ പതിനായിരം ഘനയടിയിലധികം വെള്ളം ഒഴുക്കിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെ പെരിയാർ തീരത്തുള്ളവരോട് മാറാൻ കർശന നിർദേശം നല്‍കി. ഇടുക്കി ആർ ഡി ഒ നേരിട്ടെത്തിയാണ് നിർദേശം നൽകിയത്. ജനങ്ങള്‍ക്ക് ക്യാമ്പിലേക്ക് മാറാൻ വാഹന സൗകര്യം ഏർപ്പെടുത്തും. 

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നിരുന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവ് വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനമായത്. 
 
മുല്ലപെരിയാർ ഡാം ഷട്ടറുകൾ എല്ലാം തുറന്ന സാഹചര്യത്തിൽ മഞ്ചുമലയിൽ വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910 അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ 04869-232077, മൊബൈൽ 9447023597 എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാൽ കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന പല ഡാമുകളും ഇപ്പോഴും അടയ്ക്കാൻ സാധിച്ചിട്ടില്ല. തുറന്ന ഡാമുകളിൽ ജലം ഒഴുക്കിവിടുന്ന അളവ് കൂട്ടേണ്ടി വരികയും ചെയ്തു. ഡാമുകളിൽ വലിയ തോതിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ടെങ്കിലും മഴ മാറി നിൽക്കുന്നതിനാൽ ജനജീവിതത്തെ ഇതു കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ പാലക്കാട്, തൃശൂർ, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പുഴയോരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. 

സംസ്ഥാനത്ത് ആകെ ഇപ്പോൾ 32 അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. ഇതിൽ 16 എണ്ണം KSEB-യുടെ കീഴിൽ ഉള്ളവയാണ്. പാലക്കാട് ചുള്ളിയാർ ഡാമിൻ്റെ ഒരു സ്പിൽ വെ ഷട്ടർ ഇന്ന് തുറന്നു. നാളെ രാവിലെ എട്ടിന് വാളയാർ ഡാം തുറക്കും.  മലമ്പുഴ ഡാമിൻ്റെ ഷട്ടറുകളും കൂടുതൽ ഉയർത്തിയിട്ടുണ്ട്. 

ഇടുക്കി അണക്കെട്ടിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവ് വീണ്ടും കൂട്ടി. ഇന്ന് രണ്ടു തവണ ആയി സെക്കൻഡിൽ അമ്പതിനായിരം ലിറ്റർ ജലം കൂടി അധികമായി തുറന്നുവിട്ടു. തടിയമ്പാട് ചപ്പാത്ത് പാലം അപകടാവസ്ഥയിലായതിനെ  തുടർന്ന് എൻഡിആർഎഫ് സംഘത്തെ തടിയമ്പാടിലേക്ക് നിയോഗിച്ചു. മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ തുറന്ന സാഹചര്യത്തിൽ മഞ്ചുമല വില്ലേജ്
ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. 

നാലു ദിവസം വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ മുല്ലപ്പെരിയറിൽ നിന്നും ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി.  ഇതോടെ പെരിയാർ  തീരത്തുള്ളവർ വീണ്ടും  ദുരിതത്തിലായി. കടശ്ശിക്കാട് ആറ്റോരത്തെ  ബന്ധു വീടുകളിലേക്ക് മാറി. പുരുഷന്മാർ  താൽകാലിക ഷെഡിലാണ്  രാത്രി കഴിച്ചു കൂട്ടിയത്. 

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ബാണാസുര സാഗർ ഡാമിലെ ഒരു ഷട്ടർ കൂടി ഇന്ന് തുറക്കും. നിലവിൽ രണ്ട് ഷട്ടറുകൾ 10 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻ്റിൽ 17 ഘനമീറ്റർ വെള്ളമാണ് തുറന്നു വിടുന്നത്. 2540 അടിയാണ് നിലവിലെ ജല നിരപ്പ്. ഡാം തുറന്നതോടെ കബനി നദിയിൽ ജല നിരപ്പ് ഉയർന്നു. എന്നാൽ വെള്ളപൊക്ക ഭീഷണിയില്ല. പനമരം പഞ്ചായത്തിലെ കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മുൻ കരുതലിൻ്റെ ഭാഗമായി കർണാടകയിലെ ബീച്ചനഹള്ളി ഡാമിൽ നിന്ന് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി.

ഇടമലയാർ അണക്കെട്ടുകൂടി തുറന്നതോടെ പെരിയാർ തീരത്ത് അതീവ ജാഗ്രത. ഏലൂരിലെ താഴ്ന്ന മേഖലകളിൽ താമസിക്കുന്നവരോട് ക്യാമ്പുകളിലേക്ക് മാറാൻ പോലീസ് ആവശ്യപ്പെട്ടു. ഇടമലയാറിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിൻ്റെ അളവ് ഇനിയും കൂട്ടും. ഡാമിൻ്റെ രണ്ടു ഷട്ടറുകളാണ് ഇന്ന് രാവിലെ ഉയർത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week