ന്യൂഡൽഹി: ഡൽഹിയിലെ കൈലാഷ് ഹിൽസ് ഏരിയയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 വയസുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതി. മോഷണം നടത്താനായാണ് വീട്ടിൽ എത്തിയതെന്നും അതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. വീട്ടിലെ മുൻ ജോലിക്കാരനായ രാഹുൽ മീണ (23) ആണ് ക്രൂരമായ കുറ്റകൃത്യം നടത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ചോദ്യംചെയ്യലിൽ, കൃത്യത്തിൽ യാതൊരുവിധ കുറ്റബോധവുമില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത് എന്ന് പോലീസ് വ്യക്തമാക്കുന്നു. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെയും ദന്തഡോക്ടറുടെയും മകളാണ് കൊല്ലപ്പെട്ട പെൺകുട്ടി. ഐഐടി ബിരുദധാരിയായ പെൺകുട്ടി സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെൺകുട്ടിയുടെ 25-കാരിയായ സഹോദരൻ മുംബൈയിൽ ജോലിചെയ്തിവരികയാണ്. രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങിയെത്തിയ മാതാപിതാക്കളാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പണം ചോദിക്കാനാണ് ആ വീട്ടിലേക്ക് പോയതെന്നും ബലാത്സംഗവും കൊലപാതകവും 'സംഭവിച്ചുപോയതാണ്' എന്നുമാണ് രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 'ചേച്ചി പണം നൽകിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു' എന്നും ഇയാൾ ചോദ്യം ചെയ്യലിനിടെ യാതൊരു കുറ്റബോധവുമില്ലാതെ പോലീസിനോട് പറഞ്ഞു.
'ഐആർഎസ് ഉദ്യോഗസ്ഥന്റെ കുടുംബം വളരെ നന്നായിട്ടാണ് പെരുമാറിയിരുന്നത്. ബോണസ് കൂടാതെ പ്രതിമാസം 20,000 രൂപ ശമ്പളം നൽകിയിരുന്നു. പണം നൽകാനായി 'ആന്റി' (പെൺകുട്ടിയുടെ അമ്മ) വിളിച്ചുവെന്ന് കള്ളം പറഞ്ഞാണ് വീട്ടിനുള്ളിൽ കയറിയത്.' എന്നും പ്രതി പറഞ്ഞതായി പോലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് തെയ്യുന്നു.

