ന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ ഡൽഹി പോലീസിന്റെ അതിക്രമം. കേരളത്തിൽനിന്നുള്ള എം.പി.മാരും മന്ത്രിയും ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. മന്ത്രി പി.സി. വിഷ്ണുനാഥിനെയും എം.പി.മാരായ ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരേയും അറസ്റ്റുചെയ്തിട്ടുണ്ട്.
മൂവരേയും ബലം പ്രയോഗിച്ചാണ് അറസ്റ്റുചെയ്ത് നീക്കിയതെന്ന് നേതാക്കൾ ആരോപിച്ചു. പോലീസ് വാഹനത്തിനകത്തുവെച്ച് ഉദ്യോഗസ്ഥർ തന്നെ മൃഗീയമായി കൈയേറ്റംചെയ്‌തെന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു. എം.പി.മാരെ പോലീസ് വാനിനകത്ത് എവിടേക്കാണെന്നുപോലും വ്യക്തമാക്കാതെ കൊണ്ടുപോയതായി പരാതിയുണ്ട്. പത്തോളം എം.പി.മാരും വനിതാ പ്രതിനിധികളുമാണ് ഇത്തരത്തിൽ കസ്റ്റഡിയിലുള്ളത്.
പി.സി. വിഷ്ണുനാഥിനെ ക്രൂരമായി വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് മാറ്റിയത്. മന്ത്രിയാണെന്ന് പറഞ്ഞിട്ടും പോലീസ് കേൾക്കാൻ തയ്യാറായില്ലെന്നും കോൺഗ്രസ് ആരോപിച്ചു. സി.ജെ.പി. പ്രതിഷേധത്തിനുനേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമാധാനപരമായിട്ടാണ് സമരം നടത്തിയിരുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ പങ്കെടുത്തു. അതിനിടെ ജന്തർമന്ദറിൽ പോലീസ് അടിച്ചുതകർത്ത സമരപ്പന്തൽ താത്കാലികമായി പുനർനിർമിച്ച് അവിടെ സമരം വീണ്ടും തുടങ്ങിയിട്ടുണ്ട്.


