ഡല്‍ഹി സംഘര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിയ്ക്കുന്നു,രണ്ടുപേര്‍ക്ക് കൂടി വെടിയേറ്റു,ഒരു മാസം നിരോധനാജ്ഞ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുദിവസമായി തുടരുന്ന ഈ കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം,ജാഫ്രാബാദില്‍ അക്രമികള്‍ പള്ളി കത്തിച്ചു, മാത്രമല്ല പള്ളി കത്തിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായി. സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ ഡഹിയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 24 വരെയാണ് നിരോധനാജ്ഞ.

അതിനിടെ സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. കലാപം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് വിവരങ്ങള്‍.

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും ചേരി തിരിഞ്ഞാണ് കല്ലേറ് നടത്തുന്നത്. സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരുന്നതായും വഴിയിലിറങ്ങുന്ന ആളുകളുടെ പേര് ചോദിച്ച ശേഷം മര്‍ദിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. 10 ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് മെട്രോസ്റ്റേഷനുകള്‍ അടച്ചു.

സംഘര്‍ഷ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ പൊലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റിവച്ചു. സംഘര്‍ഷങ്ങളില്‍ ഒരു പോലീസുകാരന്‍ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടു പേരുടെ നില അതീവഗുരുതരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News