മോദി പരാമർശത്തിൽ മാനനഷ്ടക്കേസ്: രാഹുലിനോട് നേരിട്ടു ഹാജരാകാൻ പട്ന കോടതി

പട്ന: മോദി ജാതിപ്പേരുകാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ ഈ മാസം 25നു നേരിട്ടു ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു പട്ന കോടതിയുടെ നിർദേശം. കേസിൽ ഇന്ന് ഹാജരാകാനായിരുന്നു നേരത്തേ നിർദേശിച്ചിരുന്നത്.

സൂറത്ത് കോടതിയിലെ നടപടികളുടെ തിരക്കിലായിരുന്നതിനാൽ ഹാജരാകാനുള്ള തീയതി നീട്ടി നൽകണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് 25ലേക്ക് മാറ്റിയത്. അന്നേ ദിവസം രാഹുൽ ഗാന്ധി നേരിട്ടു ഹാജരാകുമെന്ന് ഉറപ്പു വരുത്താൻ കോടതി രാഹുൽ ഗാന്ധിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. മൊഴി രേഖപ്പെടുത്താനാണു നേരിട്ടു ഹാജരാകാനുള്ള നിർദേശം.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് മോദി ജാതിപ്പേരുകാർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം അപകീർത്തികരമാണെന്നു ആരോപിച്ചു ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി നൽകിയ ഹർജിയാണു പട്ന എംപി/എംഎൽഎ പ്രത്യേക കോടതി പരിഗണിക്കുന്നത്.

സമാനമായ കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചതോടെ രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News